പാലക്കാട്: അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ പൊലീസ് കണ്ടെത്തി. ഇവിടെ പാറക്കൂട്ടത്തിനിടയിലും അരുവിയിലുമായാണ് ബാഗുകൾ കണ്ടത്. ഇതിൽ മൃതദേഹാവശിഷ്‌ടങ്ങളാണോ എന്നത് പരിശോധന നടത്തിയേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.തിരൂർ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഒളവണ്ണ സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ സിദ്ദിഖ്(58) കൊല്ലപ്പെട്ടത്. മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ അട്ടപ്പാടിയിൽ നിന്നാണ് ലഭിച്ചത്.
ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി(22), സുഹൃത്ത് ഫർഹാന(18) എന്നിവരെ സംഭവത്തിൽ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. കൊല നടന്ന ഹോട്ടലിൽ നിന്നും ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇതിൽ ഷുക്കൂറുമുണ്ടെന്ന് കണ്ടതോടെയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
അതേസമയം കൊല്ലപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 18ന് ഫോൺ സ്വിച്ചോഫാകുകയും അതേദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തിയതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |