ചുരുക്കത്തിൽ വാക്ക് സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ ഉപകരിക്കും. സ്വന്തം ശക്തി മറന്നുപോയ ഹനുമാന് ആത്മവീര്യം പകർന്നത് ജാംബവാന്റെ വാക്കുകളാണ്
വാക്കിന്റെ ദേവത അഗ്നിയാണെന്ന് പറയാറുണ്ട്.കാരണം അഗ്നിയുടെ സ്വഭാവം തന്നെയാണ് വാക്കിനും. അഗ്നിയെപ്പോലെ ചൂടും പ്രകാശവും വാക്കിനുമുണ്ട്. അഴകും പ്രയോജനവും സംഹാരശക്തിയും രണ്ടിനും സമാനമാണ്. അഗ്നിയെപ്പോലെ പുക പരത്തി മനസ്സിനെ നീറിപ്പുകയ്ക്കാൻ കഠിന വാക്കുകൾക്ക് കഴിയും.അതേസമയം സ്നേഹവചസ്സുകൾ ഒരാളുടെ കാതും മനസ്സും കുളിർപ്പിക്കും. മനസ്സ് തളർന്നവന് മൃതസഞ്ജീവനിയാണ് ഒരു സാന്ത്വനവാക്ക്.പ്രോത്സാഹന വാക്കുകൾ ഒരുവന്റെ ഉത്സാഹത്തെയും പൗരുഷത്തെയും ഉണർത്തുന്നു. തെറ്റ് ചെയ്യുന്നവനെ നിലക്ക് നിറുത്താൻ ശാസനാരൂപത്തിലുള്ള ഒരു വാക്കിന് കഴിയും.ചൂടും വെളിച്ചവും തരുന്ന അഗ്നി ഏറ്റവും പ്രയോജനകരമായ വസ്തുവാണ്. അതുപോലെ നമ്മുടെ വാക്കുകൾ കേൾക്കുന്നവർക്ക് അറിവും സന്തോഷവും പകരണം. അത് അവരെ നന്മയിലേക്ക് നയിക്കണം.എന്നാൽ ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്ന് ചുരുക്കമാണ്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകു പോലെയാണ്. അതിൽ നിന്നു പുക മാത്രമേ പുറത്തു വരികയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും ദുഃഖവും മാത്രമാണ് അതുണ്ടാക്കുന്നത്. ചിലർക്ക് സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താല്പര്യമാണ്. കേൾക്കുന്നവരുടെ ബഹുമാനത്തിനുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും വാസ്തവത്തിൽ ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.ആത്മപ്രശംസ പലപ്പോഴും അപകർഷതയുടെ ലക്ഷണമാണ്. എന്നാൽ ആത്മപ്രശംസയെക്കാളും നികൃഷ്ടമാണ് പരനിന്ദ.പരനിന്ദ പ്രത്യക്ഷത്തിൽത്തന്നെ ഹിംസയാണ്. കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന വേദന എത്രയെന്ന് പറഞ്ഞറിയിക്കാവുന്നതല്ല.
നിന്ദിക്കപ്പെടുന്നവർ പ്രായം കൊണ്ടോ സ്ഥാനം കൊണ്ടോ ആദരവ് അർഹിക്കുന്നവരാണെങ്കിൽ അതിന്റെ ദോഷവും ഗൗരവവും കൂടുതലാണ്. നിന്ദിക്കപ്പെടുന്നവന്റെ വേദന പറയുന്നവന് പ്രാരാബ്ധദുഃഖമായി തിരിച്ചുവരും.
ചുരുക്കത്തിൽ വാക്ക് സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ ഉപകരിക്കും. സ്വന്തം ശക്തി മറന്നുപോയ ഹനുമാന് ആത്മവീര്യം പകർന്നത് ജാംബവാന്റെ വാക്കുകളാണ്. കുരുക്ഷേത്രയുദ്ധ ഭൂമിയിൽ ധർമ്മമറിയാതെ തളർന്ന അർജ്ജുനന് ഭഗവാൻ നൽകിയ ഉപദേശം കർമ്മരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മുഴുവൻ ഉണർത്തുപാട്ടായി മാറി. എന്നാൽ ശല്യരുടെ വാക്കുകൾ കർണ്ണനെ തളർത്തുകയും മന്ഥരയുടെ വാക്കുകൾ കൈകേയിയെ വഴി തെറ്റിക്കുകയും ചെയ്തു.
എവിടെ എപ്പോൾ എന്ത് എങ്ങനെ സംസാരിക്കണം എന്നറിയുന്നവന് എല്ലാ വിജയങ്ങളുമുണ്ടാകും. മിതമായും പ്രിയമായും ഹിതമായും സംസാരിക്കാൻ നമുക്ക് കഴിയണം. പരുഷമായും അഹിതമായും സംസാരിക്കുന്നവർ ഏതു രംഗത്തും പരാജയപ്പെടും. അതിനാൽ വാക്കുകളിൽ വിനയവും വിവേകവുമുണ്ടാകാൻ നമ്മൾ ശ്രദ്ധിക്കണം.പ്രകോപനങ്ങളിൽ ആത്മനിയന്ത്രണത്തോടെ സംസാരിക്കുക എന്നത് പക്വതയുടെ ലക്ഷണമാണ്.ഒരു നേതാവിന്റെയോ പ്രധാനമന്ത്രിയുടെയോ തെറ്റായ ഒരു വാക്ക് ഒരു കലാപത്തിലേക്കോ യുദ്ധത്തിലേക്കോ നയിച്ചേക്കാം. പറയേണ്ട സമയത്ത് പറയേണ്ട വാക്ക് പറയുന്നതുപോലെ തന്നെ പ്രധാനമാണ് പറയാൻ പാടില്ലാത്ത സമയത്ത് പറയാതിരിക്കുന്നതും. വേണ്ടിടത്ത് ശരിയായ വാക്ക്, വേണ്ടിടത്ത് മൗനം. അതാണ് ബുദ്ധിമാന്മാരുടെ ലക്ഷണം.
നല്ല വക്താവ് ആകുക എന്നതുപോലെ തന്നെ പ്രധാനമാണ് നല്ല ശ്രോതാവാകുന്നതും. വിനയത്തോടെ ശ്രദ്ധയോടെ സ്വീകരണക്ഷമതയോടെ കേൾക്കുന്നവൻ ഏതു രംഗത്തും വിജയിക്കും.മധുരമായി,സൗമ്യമായി, സഭ്യമായി, അവസരോചിതമായി സംസാരിക്കുക എന്നത് ഒരു കലയാണ്. അതിന് കഴിയുന്നവർ രാഷ്ട്രശില്പികളായും ലോകോദ്ധാരകരായും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു.
ആരോടും കഴിയുന്നത്ര മധുരമായി, മൃദുവായി, യുക്തമായി സംസാരിക്കുവാൻ നമുക്ക് ശീലിക്കാം.നമ്മുടെ വാക്കുകൾ ഹോമാഗ്നി പോലെ സമൂഹത്തിന് നന്മയും വെളിച്ചവും പകരട്ടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |