ന്യൂഡൽഹി: 2022-23 കാലയളവിൽ രാജ്യത്തെ റീട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനവും ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസി(യു.പി.ഐ)ലൂടെ ആയെന്ന് പി.ഡബ്ല്യു.സി. റിപ്പോർട്ട്. 2026-27 ആകുമ്പോഴേക്കും യു.പി.ഐ. ഇടപാടുകൾ പ്രതിദിനം ഒരു ബില്ല്യണിലെത്തും. ഇതോടെ റീട്ടെയിൽ ഡിജിറ്റൽ പെയ്മെന്റുകളുടെ 90 ശതമാനവും യു.പി.ഐ വഴിയാകുമെന്നും "ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക് 2022-27" എന്ന് പേരിട്ടിരിക്കുന്ന പി.ഡബ്ല്യു.സി. റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണി ഇടപാടുകളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ 50 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ)കൈവരിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണിലേക്ക് ഡിജിറ്റൽ ഇടപാടുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യുപിഐ ഇടപാടുകളുടെ എണ്ണം 2022-23 ലെ 83.71 ബില്യണിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യണായി മാറും. യുപിഐ കഴിഞ്ഞാൽ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാർഗം കാർഡ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്‌മെൻറാണ്. ക്രെഡിറ്റ് കാർഡുകളിലെ ഇടപാടുകളുടെ എണ്ണം 2024-25 സാമ്പത്തിക വർഷത്തോടെ ഡെബിറ്റ് കാർഡുകളിലെ എണ്ണത്തെ മറികടക്കുമെന്നും റിപ്പോർട്ടിലുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇഷ്യു 21 ശതമാനത്തിന്റെ വളർച്ച കൈവരിക്കും. എന്നാൽ ഡെബിറ്റ് കാർഡ് ഇഷ്യു ഇക്കാലയളവിൽ 3 ശതമാനം വളർച്ച മാത്രമായി ചുരുങ്ങും. ഡെബിറ്റ് കാർഡ് ഇടപാടുകൾ പ്രധാനമായും പണം പിൻവലിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. യുപിഐ വന്നതോടെ ഈ ഉപയോഗം വലിയ തോതിൽ കുറഞ്ഞു.
2022-23 ലെ മൊത്തം കാർഡ് പേയ്മെന്റ് വരുമാനത്തിന്റെ 76 ശതമാനവും ക്രെഡിറ്റ് കാർഡ് വഴിയാണ്. ഇത് ബാങ്കുകൾക്ക് ഉൾപ്പെടെ ലാഭകരമായ ബിസിനസ് വിഭാഗമാക്കി ക്രെഡിറ്റ് കാർഡുകളെ മാറ്റുന്നു. ക്രെഡിറ്റ് കാർഡ് ഇഷ്യൂവിനുള്ള വരുമാനം 2021-22 നെ അപേക്ഷിച്ച് 2022-23ൽ 42 ശതമാനം വർദ്ധിച്ചു, അടുത്ത അഞ്ച് വർഷത്തേക്ക് ഇത് 33 ശതമാനം വളരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |