ബീജിംഗ് : 2030ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആലോചിക്കുന്നതായി ചൈന. ചൈനീസ് മാൻഡ് സ്പേസ് ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ലിൻ ഷിഖ്വിയാംഗ് ആണ് ഇക്കാര്യമറിയിച്ചത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലിൻ പുറത്തുവിട്ടിട്ടില്ല. നിലവിൽ ബഹിരാകാശത്ത് സഞ്ചാരികളുമായി തുടരുന്ന സ്വന്തം ബഹിരാകാശ നിലയത്തെ ഒരു മോഡ്യൂൾ കൂടി കൂട്ടിച്ചേർത്ത് വിപുലീകരിക്കുമെന്നും ലിൻ വ്യക്തമാക്കി.
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ഇന്ന് ഒരു സിവിലിയൻ അടക്കം മൂന്ന് സഞ്ചാരികൾ യാത്രതിരിക്കുന്നുണ്ട്. ഷെൻസൂ 16 പേടകത്തിൽ രാവിലെ 7നാണ് യാത്ര. നിലവിൽ മൂന്ന് പേരാണ് ടിയാൻഗോങ്ങിലുള്ളത്. ഇവരെല്ലാം രാജ്യത്തെ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ്.
നവംബറിലാണ് ടിയാൻഗോങ്ങ് പ്രവർത്തനസജ്ജമായത്. 2003ലായിരുന്നു മനുഷ്യനെ വഹിച്ചുള്ള ചൈനയുടെ ആദ്യ ബഹിരാകാശ ദൗത്യം. സോവിയറ്റ് യൂണിയൻ / റഷ്യ, യു.എസ് എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന.
മത്സരം യു.എസിനോട്
ബഹിരാകാശ രംഗത്ത് യു.എസിനോട് മത്സരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ചൈന. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസിന്റെ പണിപ്പുരയിലാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. ആർട്ടെമിസ് 1 ദൗത്യത്തിലെ ആളില്ലാ പേടകമായ ഒറിയോൺ കഴിഞ്ഞ ഡിസംബറിൽ വിജയകരമായി ഭൂമിയിൽ തിരികെയെത്തിയിരുന്നു.
50ലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 2, 2024ഓടെ ഉണ്ടാകും. ആർട്ടെമിസ് 2വിലെ നാല് യാത്രികരും ചന്ദ്രനിൽ കാലുകുത്തില്ല. പകരം, ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും. 2025ഓടെ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കാനാണ് നാസയുടെ പദ്ധതി.
2011ൽ ചൈനയുമായി സഹകരിക്കുന്നതിന് നാസയ്ക്ക് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ( ഐ.എസ്.എസ് ) നിന്ന് ഒഴിവാക്കപ്പെട്ട ചൈന ഇതോടെയാണ് സ്വന്തം ബഹിരാകാശ നിലയം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |