സോളാർ സിറ്റി പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: സുസ്ഥിര നഗരവികസനത്തിന് ഹരിതോർജ്ജം ഉപയോഗിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനെർട്ടിന്റെ സോളാർ, ഇലക്ട്രിക് വെഹിക്കിൾ എക്സ്‌പോയും തിരുവനന്തപുരം സോളാർ സിറ്റി പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൂര്യകാന്തി അനെർട്ട് എക്സ്പോയിൽ സൗരോർജ്ജ ഉപകരണങ്ങൾ, സബ്സിഡിയോടെയുള്ള പ്ളാന്റുകളുടെ രജിസ്ട്രേഷൻ, വിവിധ ഇ-വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകളുടെ മാതൃക, ഇവയ്ക്കുള്ള ബാങ്കുകളുടെ സേവനവിരങ്ങൾ, സെമിനാറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
1,137 കോടിരൂപ ചെലവഴിച്ച് കാർബൺ ബഹിർഗമനമില്ലാത്ത പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർമെട്രോ. സമാനപദ്ധതിയാണ് തിരുവനന്തപുരം സോളാർസിറ്റി. ആദ്യഘട്ടത്തിൽ സർക്കാർ കെട്ടിടങ്ങളിലും പിന്നീട് സ്വകാര്യകെട്ടിടങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് നഗരത്തിലെ വൈദ്യുതി ഉപയോഗം പൂർണ്ണമായും പാരമ്പര്യേതര ഊർജ്ജസ്രോതസുകളിൽ നിന്നാക്കുകയാണ് ലക്ഷ്യം. പുറമേ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളും സ്ഥാപിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകൾ ഉൾപ്പെടെയുള്ള വിവിധ അക്ഷയ ഊർജ്ജ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കും. നഗരത്തിൽ 800 മെഗാവാട്ട് ശേഷി വരുന്ന സൗരോർജ്ജ നിലയങ്ങളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.
അതോടൊപ്പം സ്മാർട്ട് ലൈറ്റിംഗ്, ഭക്ഷണമാലിന്യ സംസ്‌കരണത്തിനായി സോളാർ റാപ്പിഡ് മാന്വർ കൺവെർട്ടർ എന്നിവയും 13 സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഫാസ്റ്റ്ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയും സ്ഥാപിക്കും.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി സോളാർ അറ്റ്ലസിന്റെ പ്രകാശനം നിർവഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. വി.കെ. പ്രശാന്ത് എം.എൽ.എ, പൊലീസ് മേധാവി അനിൽ കാന്ത്, കൗൺസിലർ രാഖി രവികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽ കുമാർ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ സംബന്ധിച്ചു. അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതവും അനീഷ് എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |