കുമളി: തേക്കടിയിൽ പ്രഭാത സവാരിക്കിറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലാർക്ക് റോബി വർഗീസിനാണ് (55) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ആറരയോടെ താമസസ്ഥലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു റോബി. തേക്കടിയിലെ കെ.ടി.ഡി.സി പാലസ് ഹോട്ടൽ ബുക്കിംഗ് സെന്ററിന് സമീപമെത്തിയപ്പോൾ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിനിടെ അടുത്തുള്ള ട്രെഞ്ചിൽ വീണു. ആന പിന്നാലെയെത്തി ട്രഞ്ചിലിറങ്ങി ചവിട്ടുകയായിരുന്നു. നെഞ്ചിലും ശ്വാസകോശത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രഭാതസവാരിക്കും സൈക്കിളിംഗിനും നിയന്ത്രണം
തേക്കടിയിലേക്കുള്ള റോഡിൽ വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്നതിനാൽ പ്രഭാത സവാരിയും സൈക്കിളിംഗും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. സൈക്കിൾ യാത്രികർക്ക് തേക്കടിയിലേക്കുള്ള ആദ്യ ബസിന് ശേഷം മാത്രം അനുവാദം നൽകുമെന്ന് തേക്കടി റേഞ്ച് ഓഫീസർ അഖിൽ ബാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |