തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ഗവേഷണ മേഖലയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ എഴുത്തുകാരനും പണ്ഡിതനും ഭാഷാ വിദഗ്ദ്ധനുമായ ഡോ. വെള്ളായണി അർജുനൻ (90 ) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9.15 നായിരുന്നു അന്ത്യം. രാത്രി എട്ടു മണിയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. 2008-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് ഡിലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് .
പരേതയായ എ.രാധാമണിയാണ് ഭാര്യ. മക്കൾ:പരേതയായ എ. ആർ. ജയശ്രീ , ഡോ. എ. ആർ സുപ്രിയ,( ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം ) എ. ആർ. സഹിതി, എ. ആർ. രാജശ്രീ, എ .ആർ. ജയശങ്കർ പ്രസാദ് . മരുമക്കൾ: അവണാകുഴി ജയകുമാർ, പ്രദീപ്കുമാർ (പരേതർ), അജിത് കുമാർ, ചിത്ര എസ്. കുമാർ.
അൻപതോളം പുസ്തകങ്ങളുടെ കർത്താവായ വെള്ളായണി അർജുനൻ മലയാളം , ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ ബിരുദാനന്തര ബിരുദവും തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകളും നേടി. സർവവിജ്ഞാന കോശം സാധാരണക്കാരിലേക്കും എത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ്. 'ഒഴുക്കിനെതിരെ' ആണ് ആത്മകഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |