വർക്കല: പെട്രോൾ വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. വർക്കല കോട്ടുമൂല വിളയിൽ വീട്ടിൽ അസീം (33) ആണ് അറസ്റ്റിലായത്. ചെറുന്നിയൂർ കാറാത്തല മണിഭവനത്തിൽ കൈലാസ് നാഥിനാണ് (23) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന അസീം ബൈക്കിന്റെ പെട്രോൾ തീർന്ന് വർക്കല ക്ഷേത്രം റോഡിൽ നടയ്ക്കാമുക്കിന് സമീപം നിൽക്കവേ കൈലാസ്‌നാഥും അഖിലും ബൈക്കിൽ അതുവഴി കടന്നുവന്നത്. സുഹൃത്ത് കൂടിയായ അഖിലിനെ അസീം കൈയടിച്ചു വിളിച്ച് പെട്രോൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ഇതു വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമായി. ഇതിനിടെ അസീം കൈയിൽ കരുതിയിരുന്ന പേനാക്കത്തികൊണ്ട് കൈലാസ്‌നാഥിന്റെ തലയ്ക്ക് കുത്തി പരിക്കേല്പിച്ചു. തലയുടെ ഇടതു ഭാഗത്ത് ചെവിക്ക് മുകളിലായി തലയോട്ടിയിൽ തറയ്ക്കുന്ന രീതിയിൽ കുത്തുകയും കത്തിയുടെ പിടി ഒടിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
തുടർന്ന് അഖിൽ കൈലാസ്‌നാഥിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തലയിൽ തറച്ച കത്തി നീക്കം ചെയ്ത ശേഷം കൈലാസ് നാഥിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസീമിനെ രാത്രിതന്നെ പൊലീസ് പിടികൂടി. കൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘമെത്തി തെളിവ് ശേഖരിച്ചു. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുത്ത് വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈലാസ് നാഥ് അപകടനില തരണം ചെയ്തതായി വർക്കല സബ് ഇൻസ്‌പെക്ടർ ഹക്കീം അറിയിച്ചു.
ഫോട്ടോ: അറസ്റ്റിലായ അസീം
അസീമിനെ തെവിവെടുപ്പിനെത്തിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |