കുറവിലങ്ങാട് : ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണവുമായി മുങ്ങിയ രണ്ടുപേർ പിടിയിൽ. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് ഭാഗത്ത് തോപ്പിൽ പറമ്പിൽ വീട്ടിൽ ഉസ്താദ് എന്ന് വിളിക്കുന്ന അഷ്‌റഫ് (58), എറണാകുളം മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (35) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 നാണ് സംഭവം. ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വീട്ടിലെത്തി വൃദ്ധയോട് മാമ്പഴം ചോദിക്കുകയും എടുക്കാൻ അകത്തേക്കുപോയ സമയം പ്രതികളിൽ ഒരാൾ ബലംപ്രയോഗിച്ച് കട്ടിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന ആറു വളകളും, രണ്ടു മോതിരവും ബലമായി ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളിലേക്കെത്തിയത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിനാണ് ലിബിൻ ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ലിബിന് തൊടുപുഴ, പെരുമ്പാവൂർ,മൂവാറ്റുപുഴ സ്റ്റേഷനുകളിലും, അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |