വിജ്ഞാപനം ഇറക്കും
തിരുവനന്തപുരം: മദ്ധ്യവേനലവധിക്ക് ഇനി സ്കൂളുകൾ അടയ്ക്കുക ഏപ്രിൽ ആറിനായിരിക്കും. മാർച്ചിലെ അവസാന പ്രവൃത്തി ദിനം സ്കൂൾ അടയ്ക്കുന്ന രീതിയാണ് മാറുന്നത്. ജൂണിലെ ആദ്യ പ്രവൃത്തി ദിനം തന്നെ അദ്ധ്യയനം ആരംഭിക്കുമെന്നും പ്രവേശനോത്സവ വേദിയിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് 210 അദ്ധ്യയന ദിനം ലഭിക്കാനാണ് മദ്ധ്യവേനലവധിയിൽ മാറ്റം വരുത്തുന്നത്.
കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ചാണ് നിലവിൽ മാർച്ചിലെ അവസാന പ്രവൃത്തി ദിനം സ്കൂൾ അടയ്ക്കുന്നതും ജൂണിലെ ആദ്യ പ്രവൃത്തി ദിനം തുറക്കുന്നതും. മാറ്റം വരുത്തണമെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ഇറക്കണം. അതിനു മുമ്പ് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തിയേക്കും.
അതേസമയം, അവധി വെട്ടിക്കുറയ്ക്കുന്നതിനെതിരെ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. കുട്ടികൾക്ക് അവകാശപ്പെട്ടതാണ് വേനലവധി. കൊടും ചൂടായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വെക്കേഷൻ ക്ളാസ് നിരോധിച്ച സർക്കാർ ഏപ്രിലിലേക്ക് ക്ളാസ് നീട്ടുന്നതിലെ വൈരുദ്ധ്യവും അവർ ചൂണ്ടിക്കാട്ടുന്നു.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |