വാഷിംഗ്ടൺ : തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു.എസ് കോടതിയുടെ ഉത്തരവിനെതിരെ ഹർജി സമർപ്പിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ.
നിലവിൽ യു.എസിന്റെ കസ്റ്റഡിയിലുള്ള റാണയെ ഇന്ത്യക്ക് കൈമാറാൻ കഴിഞ്ഞ മാസമാണ് കാലിഫോർണിയയിലെ കോടതി ഉത്തരവിട്ടത്. റാണയെ കൈമാറുന്നത് അമേരിക്ക - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടിയിൽ ലംഘനമുണ്ടാക്കുന്നതാണെന്നും റാണയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. കൈമാറാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും റാണയെ മോചിപ്പിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഡെൻമാര്‍ക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു.
മുംബയ് ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാൽ ആ കേസിൽ ഇയാൾക്ക് യു.എസ് കോടതി ശിക്ഷ നൽകിയില്ല. 2020 ജൂണിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
റാണയും യു.എസ് ഭീകരൻ ഡേവിഡ് ഹെഡ്‌ലിയും ലഷ്കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാക് വംശജനായ ഹെഡ്‌ലി നിലവിൽ അമേരിക്കൻ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |