വൃക്ഷത്തിന്റെ ചുവട്ടിലാണ്, ശിഖരത്തിലല്ല വെള്ളമൊഴിക്കേണ്ടത്. എങ്കിലേ അതിന്റെ പ്രയോജനം എല്ലാ ഭാഗത്തിനും ലഭിക്കുകയുള്ളു.
അതുപോലെ നമ്മൾ ഈശ്വരനെ സ്നേഹിച്ചാൽ അതിന്റെ പ്രയോജനം നമുക്കും നമ്മോടൊപ്പമുള്ളവർക്കും ഉണ്ടാകും
മണ്ണാങ്കട്ടയും കരിയിലയും വലിയ കൂട്ടുകാരായിരുന്നു. ഒരിക്കൽ അവർ കണ്ണാരം പൊത്തി കളിക്കാൻ പോയി.
കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു കാറ്റു വന്നു. 'അയ്യോ! കഷ്ടം! കരിയില പറന്നുപോകുമല്ലോ". എന്ന് ചിന്തിച്ച മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. അങ്ങനെ മണ്ണാങ്കട്ട കരിയിലയെ രക്ഷിച്ചു. കുറച്ചു കഴിഞ്ഞ് മഴ വന്നു. മണ്ണാങ്കട്ട ആപത്തിലാണെന്ന് മനസ്സിലാക്കിയ കരിയില മണ്ണാങ്കട്ടയുടെ പുറത്തിരുന്നു. അങ്ങനെ ഇത്തവണ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. അല്പം കഴിഞ്ഞ് കാറ്റും മഴയും ഒരുമിച്ചുവന്നു. എന്തുണ്ടായി? കരിയില പറന്നും പോയി, മണ്ണാങ്കട്ട അലിഞ്ഞും പോയി.
ഇതുപോലെയാണു് നമ്മുടെ ജീവിതം. ജീവിതത്തിൽ നമ്മിൽ പലരും ഏതെങ്കിലും വസ്തുക്കളോടോ , ബന്ധുക്കളോടോ ബന്ധിച്ചാണ് മുന്നോട്ട് പോകുന്നത്.നമ്മൾ മറ്റുള്ളവരെ ആശ്രയിച്ചു നിൽക്കുമ്പോൾ, ചെറിയ ചെറിയ നേട്ടങ്ങളും വിജയങ്ങളും നേടാൻ സാധിച്ചെന്നുവരാം. എന്നാൽ ഒരു ബന്ധുവും ഒരു വസ്തുവും ശാശ്വതമായി നമ്മുടെ കൂടെ ഉണ്ടാവുകയില്ല. അഥവാ കൂടെയുണ്ടെങ്കിലും ഏറ്റവും ആവശ്യമുള്ള സന്ദർഭങ്ങളിൽ നമ്മുടെ തുണയ്ക്ക് എത്താൻ കഴിയുകയില്ല. ലോകത്തിന്റെയും ലോകവസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്കി നീങ്ങിയില്ലെങ്കിൽ നമുക്ക് എന്നും ദുഃഖവും നിരാശയും മാത്രമായിരിക്കും മിച്ചം.
മനുഷ്യജീവിതത്തിന്റെ സ്വഭാവം തന്നെ അസ്ഥിരതയാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരും. ഇന്നത്തെ സുഹൃത്ത് നാളത്തെ ശത്രുവാകും. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകും. എത്രയായാലും ബന്ധങ്ങളെയും ഭൗതികവസ്തുക്കളെയും ശാശ്വതമായി നമുക്ക് ആശ്രയിക്കാൻ കഴിയില്ല. ഈ സത്യം മനസ്സിലാക്കിയാൽ നമുക്ക് ഈശ്വരനിൽ ആശ്രയഭാവം വളരും.
ഭാര്യയെയും മക്കളെയും ഒന്നും സ്നേഹിക്കരുതെന്നോ, അവരെ അന്യരെപ്പോലെ കാണണമെന്നോ, ഭൗതികമായ ലക്ഷ്യങ്ങൾ പാടില്ലെന്നോ ഇതിനർത്ഥമില്ല. വേണ്ടപ്പെട്ടവരെ സ്നേഹിക്കണം , അവർക്കു വേണ്ടതൊക്കെ ചെയ്തു കൊടുക്കണം. എന്നാൽ ഭൗതികമായതൊന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം. ഉള്ളിന്റെയുള്ളിൽ ബന്ധം ഈശ്വരനോടുമാത്രമായിരിക്കണം. അതുകൊണ്ടു് എല്ലായ്പ്പോഴും ഭഗവാനെത്തന്നെ ആശ്രയിക്കുക. ചുള്ളിക്കമ്പിലിരിക്കുന്ന കിളി പറക്കാൻ എപ്പോഴും ജാഗ്രതയോടെ ഇരിക്കും. കാരണം അതിനറിയാം ചെറിയ ഒരു കാറ്റുവന്നാൽ മതി ചുള്ളിക്കമ്പ് ഒടിഞ്ഞുപോകും , കാറ്റിനെ ചെറുത്ത് അത് തന്നെ താങ്ങിനിർത്തില്ല എന്ന്. അതുപോലെ ലോകബന്ധങ്ങളോ വസ്തുക്കളോ ഒന്നുംതന്നെ വലിയൊരു പ്രതിസന്ധിയിൽ നമുക്കു തുണയാകില്ല.
വൃക്ഷത്തിന്റെ ചുവട്ടിലാണ് ശിഖരത്തിലല്ല, വെള്ളമൊഴിക്കേണ്ടത്. എങ്കിലേ അതിന്റെ പ്രയോജനം എല്ലാഭാഗത്തിനും ലഭിക്കുകയുള്ളു. അതുപോലെ നമ്മൾ ഈശ്വരനെ സ്നേഹിച്ചാൽ അതിന്റെ പ്രയോജനം നമുക്കും നമ്മോടൊപ്പമുള്ളവർക്കും ഉണ്ടാകും.റാണി ഈച്ചയെ മാത്രം പിടിച്ചാൽ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാൽ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാനേട്ടങ്ങളും നമ്മുടേതാകും. മറിച്ച് ഭൗതികമായതിനെ ആശ്രയിക്കുന്നത് വൃക്ഷത്തിന്റെ ശിഖരത്തിൽ വെള്ളമൊഴിക്കുന്നതു പോലെയാണ്. ഈശ്വരനോട് മാത്രം ബന്ധം വച്ചാൽ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോഴും ദുഃഖകാരണമായ മമതയ്ക്ക് നമ്മൾ അടിമപ്പെടുകയില്ല.
ഈശ്വരൻ മാത്രമാണ് എന്നെന്നുമുള്ള നമ്മുടെ 'യഥാർത്ഥ ബന്ധു." ഈശ്വരൻ എല്ലാ ആപത്തിലും നമ്മുടെ തുണയ്ക്കെത്തുമോ എന്ന് ചോദിക്കാം. ഈശ്വരനോട് സമർപ്പണമുണ്ടെങ്കിൽ നശ്വരമായ ഏതൊന്നിനും അതർഹിക്കുന്ന സ്ഥാനം മാത്രമേ നമ്മൾ നൽകുകയുള്ളൂ. അപ്പോൾ അവയ്ക്കൊന്നും നമ്മെ കാര്യമായി ദുഃഖിപ്പിക്കാൻ കഴിയാതെയാകും. ഈശ്വരനെ ആശ്രയിച്ചാലും ജീവിതത്തിൽ ദുഃഖങ്ങളും പ്രയാസങ്ങളുമുണ്ടാകും. എന്നാൽ അവ വലിയൊരളവു കുറഞ്ഞിരിക്കും. മാത്രമല്ല, പ്രയാസങ്ങളുടെയെല്ലാം നടുവിലും പതറാത്ത ആത്മവിശ്വാസവും ആന്തരികസംതൃപ്തിയും കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |