മലപ്പുറം: വീട്ടിൽ കഞ്ചാവ് വളർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കഞ്ചാവ് ചെടി കുഴിച്ചിട്ടതിന് താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണ് ഇയാൾ കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപമുള്ള വാടകവീടിൽ ചെടി കുഴിച്ചിട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയുടെ പക്കൽ നിന്നും 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുരേഷ് കുമാറിന്റെ പേരിൽ നിലമ്പൂരിലും കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം തലസ്ഥാനത്ത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു.
വട്ടിയൂർക്കാവ് പോളിടെക്‌നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി വില്പന നടത്തിയ 25 വയസ്സുള്ള ഗോകുൽ ആണ് അറസ്റ്റിൽ ആയത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തിയ പ്രതിയെ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് 2.512 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ വലയിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, അജ്ഞന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |