കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 19കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. വ്യാഴാഴ്ച വെെകീട്ട് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിലാണ് അവശയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. താമരശ്ശേരി സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ തള്ളിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെെദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കോളേജിന് സമീപത്തെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാർത്ഥിനി മേയ് 30 ന് വെെകീട്ട് 3.30ഓടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനാൽ കോളേജിൽ നിന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ഹോസ്റ്റലിൽ ബന്ധപ്പെട്ട വീട്ടുകാർക്ക് പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെന്നാണ് മറുപടി ലഭിച്ചത്. മകളെ വിളിച്ചിട്ട് കിട്ടാതായതോടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരി ഡിവെെ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചുരത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. സൗഹൃദം നടിച്ച് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് ലഹരി നൽകിയെന്നും സൂചനയുണ്ട്.
തന്നെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. വയനാട് സ്വദേശിയായ പ്രതി സമാനമായ രീതിയിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നും സൂചനയുണ്ട്. പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |