മലപ്പുറം : യുവാവിനെതിരെ വീട്ടമ്മ നൽകിയ ലൈംഗികപീഡന പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി.
പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടർന്ന് പ്രതിയായ യുവാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (രണ്ട്) വെറുതേ വിട്ടു. മലപ്പുറത്താണ് സംഭവം.
എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) ജഡ്‌ജി എസ്. രശ്‌മി വെറുതേ വിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2022ൽ ഭർത്താവുമായി പിണങ്ങിയ വീട്ടമ്മ ഭർത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ പരാതിയിൽ ഭർത്താവ് തന്നെ വ്യാജമായി പീഡനപരാതി നൽകാൻ നിർബന്ധിച്ചതായി പരാമർശിച്ചിരുന്നു. ഈ പരാതിയുടെ പകർപ്പ് മുഹമ്മദ് അഷറഫിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കി
വീടുപണിയുമായി ബന്ധപ്പെട്ട് അഷറഫിന് വീട്ടമ്മ പണം നൽകാത്തതിനെ തുടർന്ന് നേരത്തെ കേസുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങളും അഭിഭാഷകർ കോടതിയിൽ ഹാജരാക്കി. തുടർന്ന് വിസ്താരത്തിനിടെ പരാതി വ്യാജമാണന്ന് വീട്ടമ്മ കോടതിയിൽ സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |