ന്യൂഡൽഹി: ഗുസ്തി താരം സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചു. ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൽ നിന്ന് പിന്മാറിയതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. നോർത്തേൺ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ് സാക്ഷി. ബജരംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ താരങ്ങളും തിരികെ ജോലിയിൽ പ്രവേശിച്ചു.
അതേസമയം, സമരത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത സാക്ഷി മാലിക് നിഷേധിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. റെയില്‍വേയിലെ ചുമതലകളോടൊപ്പം സമരവും മുന്നോട്ട് കൊണ്ടുപോകുമെന്നും സാക്ഷി വ്യക്തമാക്കി.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി 11 മണിക്ക് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്.
ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങൾ അമിത് ഷായോട് ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം. ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് ഇവർ അമിത് ഷായെ കാണാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |