പാറശാല: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ വ്യാപക റെയ്ഡ് നടന്നു.പഞ്ചായത്തിലെ മേക്കൊല്ല,ധനുവച്ചപുരം,പനയം മൂല വാർഡുകളിൽ നടന്ന റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൽ വലിച്ചെറിയുന്നവർക്കെതിരെയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ ജൈവമാലിന്യം പുറന്തള്ളുന്നവർക്കെതിരെയും നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.ഒ.ഷാജികുമാർ,സൂപ്രണ്ട് സതീഷ് കുമാർ.വി, ക്ലർക്കുമാരായ മിധീഷ് കുമാർ, ആശ.എ.ആർ, ഓഫീസ് അറ്റൻഡന്റ് സിന്ധു, ഹെൽത്ത് ഇൻസ്‌പെക്ടർ ഖയിസ്, അജികുമാർ തുടങ്ങിയവർ ഉൾപ്പെട്ട എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനായി വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നും മലിനജലം ഓടകളിലേക്കും പൊതു നിരത്തിലേക്കും ഒഴുക്കി വിട്ടവർക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |