എഴുകോൺ : കൈക്കൂലി കേസിൽ പൊലീസുകാരനെ അകത്താക്കാൻ എഴുകോണിലെത്തിയ വിജിലൻസ് സംഘത്തിനെ കാത്തിരുന്നത് നാടകീയ രംഗങ്ങൾ. സ്റ്റേഷനിൽ നിന്ന് കുറച്ചു മാറി ചൊവ്വള്ളൂർ ഭാഗത്ത് ഓപ്പറേഷന് തയ്യാറായി സ്വകാര്യ കാറിൽ കാത്തിരുന്ന സംഘാംഗങ്ങൾക്കാണ് ദൗത്യം വിജയിപ്പിക്കാൻ അക്ഷരാർത്ഥത്തിൽ നാടകാഭിനയം നടത്തേണ്ടി വന്നത്. എഴുകോൺ സി.ഐയുടെ പട്രോളിംഗും വാഹന പരിശോധനയുമായിരുന്നു രംഗം. സംശയാസ്പദ സാഹചര്യത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടിരിക്കുന്നത് കണ്ടാണ് സി.ഐ പരിശോധന നടത്തിയത്. പരസ്യ മദ്യപാനമോ ക്വട്ടേഷൻ സംഘാംഗങ്ങളോ ആണെന്ന സംശയത്തിലായിരുന്നു വിശദ പരിശോധന. വിജിലൻസ് സംഘാംഗങ്ങളിൽ നിന്ന് യാത്രോദ്ദേശ്യം ചോദിച്ചറിയുകയും ചെയ്തു. തൊട്ടടുത്തുള്ള കല്ലാറ്റിൽ താമസിക്കുന്ന സുഹൃത്തിനെ കാത്തു നിൽക്കുകയാണെന്നായിരുന്നു സംഘാംഗങ്ങളുടെ മറുപടി. സംഘാംഗങ്ങളിൽ ആരെങ്കിലും വിജിലൻസ് വിഭാഗത്തിലെ പൊലീസാണെന്ന നേരിയ സംശയമെങ്കിലും തോന്നിയിരുന്നെങ്കിൽ ഒരു പക്ഷേ ഒപ്പറേഷൻ പരാജയപ്പെട്ടേനെ. സി.ഐ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചതിന് പിന്നാലെയാണ് ഈ സംഘം സ്റ്റേഷനിലെത്തി സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെ കൈക്കൂലി പണം സഹിതം പിടികൂടിയത്. ക്ലീയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷകനിൽ നിന്ന് 500 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. തിരുവന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |