വാഷിംഗ്ടൺ : യു.എസിലെ വിർജീനിയയിൽ ചെറുവിമാനം തകർന്ന് നാല് പേർ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 3.50 ഓടെയായിരുന്നു സംഭവം. സെസ്ന 560 സൈറ്റേഷൻ വിമാനമാണ് തകർന്നത്.
വാഷിംഗ്ടൺ ഡി.സിയിലെ വ്യോമാതിർത്തി ലംഘിച്ച് വിമാനം പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ വ്യോമസേനയുടെ രണ്ട് എഫ് - 16 യുദ്ധവിമാനങ്ങൾ പിന്തുടരാൻ പുറപ്പെട്ടിരുന്നു. 2001 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ പശ്ചാത്തലത്തിൽ വാഷിംഗ്ടൺ ഡി.സിക്ക് മുകളിലെ വ്യോമ പരിധിയിൽ കർശന നിയന്ത്രണങ്ങളുണ്ട്.
സെസ്നയുടെ പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് യുദ്ധവിമാനങ്ങൾ പിന്തുടർന്നത്. വാഷിംഗ്ടണിനും വടക്കൻ വിർജീനിയയ്ക്കും മുകളിലൂടെ പറന്ന സെസ്ന വൈകാതെ വിർജീനിയയിലെ ജോർജ് വാഷിംഗ്ടൺ നാഷണൽ ഫോറസ്റ്റ് മേഖലയിൽ വച്ച് തകർന്നുവീണു.
ടെന്നസിയിലെ എലിസബത്ത്‌ടണിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള മക്ആർതർ എയർപോർട്ടിലായിരുന്നു ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സഞ്ചാരപാതയിൽ നിന്ന് വിമാനം തെക്ക് ദിശയിലേക്ക് വ്യതിചലിച്ച് സഞ്ചരിക്കുകയായിരുന്നു.
ആശങ്ക സൃഷ്ടിച്ച് സോണിക് ബൂം !
സെസ്ന വിമാനം വാഷിംഗ്ടണിൽ ഏതാനും സമയം ആശങ്ക സൃഷ്ടിച്ചു. വിമാനം മേഖല വിടുന്നത് വരെ യു.എസ് ക്യാപിറ്റൽ മന്ദിരത്തിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടെ, യുദ്ധവിമാനങ്ങൾ പറന്നതിന്റെ ഫലമായി വാഷിംഗ്ടണിൽ ' സോണിക് ബൂം ' അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി. ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തിൽ നിന്നോ മറ്റോ പുറത്തുവരുന്ന സ്ഫോടനാത്മകമായ ശബ്ദത്തെയാണ് സോണിക് ബൂം എന്ന് ഉദ്ദേശിക്കുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പിന്നാലെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |