ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം തൃണമൂൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മറ്റൊരു സംസ്ഥാനത്ത് നടന്ന അപകടമായിട്ട് കൂടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പരിഭ്രാന്തരാണ്. സിബിഐ അന്വേഷണത്തെ ഇവർ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോൺ തൃണമൂൽ കോൺഗ്രസ് ചോർത്തിയതായും സുവേന്ദു അധികാരി ആരോപിച്ചു.
അപകടത്തിൽ സിബിഐ അന്വേഷണത്തെ തൃണമൂൽ കോൺഗ്രസ് എതിർക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സുവേന്ദുവിന്റെ പരാമർശം. രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് തൃണമൂൽ കോൺഗ്രസിൽ എത്തിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ നേതാവ് കുനാൽ ഘോഷ് ട്വിറ്ററിലൂടെ രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പങ്കുവച്ചിരുന്നു. ഇതിനെ പരാമർശിച്ചുകൊണ്ടാണ് സുവേന്ദുവിന്റെ പ്രതികരണം. എന്നാൽ, സുവേന്ദുവിന്റെ ആരോപണം അപഹാസ്യമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര സർക്കാർ യാത്രക്കാരുടെ സുരക്ഷയെ അവഗണിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ച ബിജെപി, മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്ന കാലത്തും ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |