SignIn
Kerala Kaumudi Online
Thursday, 19 September 2024 2.08 PM IST

ആർഷോയ്ക്കായി കളിച്ച് മഹാരാജാസ്: എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ പാസ്

Increase Font Size Decrease Font Size Print Page
arsho

കൊച്ചി: ആൾമാറാട്ടത്തിലൂടെ യൂണിയൻ ഭാരവാഹി. പരീക്ഷ എഴുതാതെ വിജയം,​ വ്യാജ സർട്ടിഫിക്കറ്റിൽ ജോലി... എസ്.എഫ്.ഐ നേതാവാകൂ. ഇതിനപ്പുറവും നടക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ.

എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഡിഗ്രി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയില്ല. പരീക്ഷാ ദിവസങ്ങളിൽ ജയിലിലായിരുന്നു. പക്ഷേ, പാസാക്കിവിട്ടു മഹാരാജാസ് കോളേജ് അധികൃതർ. കെ.എസ്.യു പ്രവർത്തകർ ഇന്നലെ പ്രിൻസിപ്പലിനെ ഉപരോധിച്ചു. വാർത്തയുമായി. നാറ്റക്കേസായതോടെ കോളേജ് വെബ് സൈറ്റിൽ നിന്ന് റിസൾട്ട് പട്ടിക പിൻവലിച്ചു. വൈകുന്നേരത്തോടെ ആർഷോ തോറ്റെന്ന് രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചു.

ആർക്കിയോളജി ആൻഡ് മെറ്റീരിയൽ സ്റ്റഡീസിന്റെ 2022 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് പട്ടികയാണ് വിവാദത്തിലായത്. ഇപ്പോൾ ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആർഷോ. രണ്ട് മാസം മുമ്പേ വന്ന റിസൾട്ടാണിത്. അഞ്ച് പേപ്പറുകളിൽ ഒന്നുപോലും ആർഷോ എഴുതിയിരുന്നില്ല. ഈരാറ്റുപേട്ട സ്വദേശി വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ആർഷോ അന്ന് റിമാൻഡിലായിരുന്നു.

പട്ടികയിൽ മാർക്ക് പൂജ്യമാണെങ്കിലും സെമസ്റ്റർ റിസൾട്ടിൽ 'പാസ്ഡ് ' എന്ന് രേഖപ്പെടുത്തി. ശരാശരിയോ ഗ്രേഡോ രേഖപ്പെടുത്തിയിരുന്നുമില്ല. 23 വിദ്യാർത്ഥികളിൽ ആർഷോയുടെ പേര് ആദ്യത്തേതാണ്. എട്ടുപേർ മാത്രമാണ് വിജയിച്ചത്.

അതിനിടെ,​ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കാസർകോട് സ്വദേശി കെ. വിദ്യയ്ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തു. മഹാരാജാസിലെ പൂർവവിദ്യാർത്ഥിയാണ് വിദ്യ. അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിനാണ് മഹാരാജാസിൽ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന വിദ്യയും അർഷോയും കോളേജിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.

 ഇന്ന് കെ.എസ്.യു മാർച്ച്

ആർഷോയെ ജയിപ്പിച്ചതിൽ കോളേജ് അധികാരികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കെ. എസ്.യു മഹാരാജാസ് കോളേജിലേക്ക് മാർച്ച് നടത്തും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. എസ്.എഫ്‌.ഐക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാൻ അദ്ധ്യാപകർ തയ്യാറാകുന്നതിന് തെളിവാണിതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മഹാരാജാസിലെ ഇത്തരം കൃത്രിമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ മുൻപ് പരാതി നല്കിയിട്ടുണ്ട്.

 നാണംകെട്ട ആൾമാറാട്ടം

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് കഴിഞ്ഞ മാസം യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധിയായി ജയിച്ച അനഘയ്ക്ക് പകരം എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായ വിശാഖിന്റെ പേരാണ് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റിക്ക് കൈമാറിയത്. പ്രായപരിധി കഴിഞ്ഞ വിശാഖിന് കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലായിരുന്നു. ഇയാളെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാക്കാനാണ് ആൾമാറാട്ടം നടത്തിയത്. പ്രിൻസിപ്പൽ ഷൈജു സസ്പെൻഷനിലായി.

ഇത് മാർക്ക് ലിസ്റ്റല്ല. അറിയിപ്പ് മാത്രമാണ്. എൻ.ഐ.സിയാണ് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്‌വെയർ തകരാറാണ് ഇതെന്നാണ് കരുതുന്നത്. ആർഷോ റീ അഡ്മിഷൻ വിദ്യാർത്ഥിയാണ്.

ഡോ. വി.എസ്. ജോയ്

പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.