രാജാക്കാട്: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം ശക്തമാകുന്നു. ചെമ്പകത്തൊഴുക്കുടിയിലെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെയും സൂര്യനെല്ലി- ബോഡിമെട്ട് റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചെമ്പകത്തൊഴുക്കുടി അരിക്കൊമ്പൻ ഫാൻസ് എന്ന പേരിൽ ആനയുടെ ചിത്രമടക്കമുള്ള ബാനർ സ്ഥാപിച്ചാണ് രാവിലെ 8 മുതൽ 12 വരെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നാട്ടുകാർ സമരം നടത്തിയത്. തിങ്കളാഴ്ച രാത്രി എഴ് മണിയോടെയും നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുതുവാൻ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ താമസിക്കുന്ന ആടുവിളന്താൻ കുടി, ടാങ്ക്മേടുകുടി, പച്ചപ്പുൽക്കുടി, കോഴിപ്പനക്കുടി എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇന്നലത്തെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. അരിക്കൊമ്പൻ കേരളത്തിന്റെ സ്വത്താണെന്നും കൊമ്പന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളുണ്ടായാൽ സമരം ശക്തമാക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. അരിക്കൊമ്പൻ ജനിച്ചുവളർന്ന ചിന്നക്കനാൽ, ശാന്തമ്പാറ മേഖലയിലെ ജനങ്ങൾ തന്നെ ആനയെ തിരികെ ഇവിടെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പ്രദേശവാസികളുടെ തന്നെ ഏറെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഏപ്രിൽ 29ന് ആനയെ പെരിയാറിലേക്ക് കാടുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |