ന്യൂഡൽഹി : ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തി ഈ മാസം 15നകം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി താരങ്ങൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ സമരം താത്കാലികമായി നിറുത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഗുസ്തി ഫെഡറേഷനിലേയ്ക്ക് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തേയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് മന്ത്രി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം മേരി കോം അദ്ധ്യക്ഷയായ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പെടെയാണ് ബ്രിജ് ഭൂണിനെതിരെ പ്രതിഷേധവുമായി ജന്തർ മന്ദറിലെത്തിയത്. മേയ് 28 ന് പുതിയ പാലർമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ താരങ്ങളെ ഡൽഹി പൊലീസ് വലിച്ചിഴച്ചത് അന്താരരാഷ്ട്ര തലത്തിൽ വരെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മെഡലുകൾ ഗംഗയിലൊഴുക്കാൻ താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക സംഘടനാ നേതാക്കൾ ഇടപെട്ട് അവരെ പിന്തിരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |