തൊടുപുഴ: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ- അസ്ഹർ കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി പത്തനാപുരം ചാരുവില്ല പുത്തൻവീട് എ.ആർ. അരുൺരാജാണ് (19) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മടത്തിക്കണ്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു അരുണിന്റെ താമസം. തിങ്കളാഴ്ച രാത്രി താൻ മരിക്കാൻ പോകുകയാണെന്ന് തരത്തിൽ അരുൺ രാജ് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസിട്ടിരുന്നു. പിറ്റേന്ന് ഇത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറികളിൽ താമസിക്കുന്ന സുഹൃത്തുക്കൾ അരുണിന്റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികൾ തൊടുപുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പൊലീസ് ഹോസ്റ്റലിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ അരുൺരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ കുറവായ അരുൺരാജ് കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിലായിരുന്നു. കോളേജുമായി ബന്ധപ്പെട്ട് അരുൺരാജിന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറയുന്നു. അരുൺരാജ് മിടുക്കനായ വിദ്യാർത്ഥിയായിരുന്നുവെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി. കുടുംബപ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |