തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപ്പുറം പുത്തൻകട സ്വദേശി രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ജ്യേഷ്ഠാനുജന്മാരും സുഹൃത്തുമടക്കം മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികൾക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. വിഷ്ണു കണ്ടെത്തിയത്.
അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ ആർ. നായർ സഹോദരൻ രാഹുൽ ആർ. നായർ, ഇരുവരുടെയും സുഹൃത്തും അയൽവാസിയുമായ ആദർശ് ഭവനിൽ ആദർശ് നായർ എന്നിവരാണ് കുറ്റക്കാർ. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2019 ജൂൺ 21നാണ് പ്രതികൾ രാഖിയെ കൊലപ്പെടുത്തിയത്.
ലഢാക്കിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ വർഷങ്ങളായി രാഖിമോളുമായി പ്രണയത്തിലായിരുന്നു. ഇവർ ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്‌തിരുന്നു. അഖിലിന് മറ്റൊരു യുവതിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചതിനെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. അമ്പൂരിയിൽ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞാണ് രാഖിമോളെ പ്രതികൾ അവരുടെ കാറിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് കയറ്റിക്കൊണ്ടുപോയത്.
കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന രാഖിമോൾ അഖിലിനെ കാണാനാണ് നാട്ടിലെത്തിയത്. കാറിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഖിലിന്റെ വീടിനു സമീപമെടുത്ത കുഴിയിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. കൊലയ്‌ക്കുശേഷം അഖിൽ ജോലിസ്ഥലത്തേക്കും മറ്റ് പ്രതികൾ ഗുരുവായൂരിലേക്കും പോയി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ പി.പി. ഗീത, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |