ലക്നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ ഹർജിക്കാരിലൊരാൾ ദയാവധത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. സഹഹർജിക്കാരുടെ മാനസിക പീഡനമാണ് കാരണമെന്ന് രാഖി സിംഗ് കത്തിൽ വ്യക്തമാക്കി. ഇന്ന് രാവിലെ 9 മണി വരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കും. അതിനുശേഷം സ്വയം തീരുമാനമെടുക്കുമെന്നും രാഖി സിംഗ് പറഞ്ഞു.
മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു പ്രാർത്ഥനകളും ആചാരങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രധാന ഹർജിക്കാരിൽ ഒരാളായ ജിതേന്ദ്ര സിംഗിന്റെ അടുത്ത ബന്ധുവാണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയ രാഖി സിംഗ്.
ഗ്യാൻവാപിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽ നിന്നും താനും കുടുംബവും പിന്മാറുന്നതായി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹർജിയിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി കേസിലെ മറ്റ് ഹർജിക്കാർ രംഗത്തെത്തിയിരുന്നു. മഞ്ജു വ്യാസ്, സീതാ സാഹു, ലക്ഷ്മി ദേവി, രേഖാ പഥക് എന്നീ സ്ത്രീകളാണ് വാരണാസിയിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. വാർത്താസമ്മേളനത്തിൽ രാഖി സിംഗ് പങ്കെടുത്തിരുന്നില്ല. 2021 ആഗസ്റ്റിലാണ് രാഖി സിംഗും മറ്റ് നാല് സ്ത്രീ ഹർജിക്കാരും ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |