മുംബയ്: വിദേശനാണയ വിനിമയത്തിന് പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. വിദേശത്തെ പണമിടപാടുകൾക്കായി റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാർഡുകൾ അനുവദിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. റൂപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദേശത്തെ എ.ടി.എമ്മുകൾ, പി.ഒ.എസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാർഡുകൾ ഇനി ഉപയോഗിക്കാം. പുതിയ മാറ്റങ്ങൾ റൂപെ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. 3 ദിവസമായി നടക്കുന്ന ധന നയ അവലോകന യോഗത്തിന്റെ അവസാന ദിനമായ ഇന്നാണ് പുതിയ പ്രഖ്യാപനങ്ങൾ വന്നത്.
വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാർഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യൻ ബാങ്കുകളുടെ റൂപെ കാർഡിന് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പാക്കുന്നത്.
നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്ന് ആഗോളതലത്തിൽ യുപിഐ, റൂപെ കാർഡ് ഇടപാടുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റൂപെ കാർഡുകൾ മറ്റു രാജ്യങ്ങളിലേക്കും എത്തിയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂട്ടാൻ, സിംഗപ്പൂർ, നേപ്പാൾ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ കാർഡ് സ്കീമുകളുമായി കോ-ബ്രാൻഡ് ചെയ്യാതെ തന്നെ രൂപെ കാർഡുകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |