കല്ലറ: പന്ത്രണ്ട് വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സെപ്ടിക് ടാങ്കിലുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിൽ പൊലീസ് സെപ്ടിക് ടാങ്ക് തുറന്ന് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.പാങ്ങോട് പഴവിള ലത്തീഫയുടെ മകൾ ഷാമിലയെ (41) കാണാനില്ലെന്ന പരാതിയെ തുടർന്നായിരുന്നു ഷാമിലയുടെ വീടിന്റെ സെപ്ടിക് ടാങ്കിൽ പരിശോധന നടത്തിയത്.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവർ പന്ത്രണ്ട് വർഷം മുൻപ് മൂന്ന് മക്കളിൽ മകനെ പാങ്ങോടുള്ള ബന്ധുവീട്ടിലും രണ്ട് പെൺമക്കളെ വക്കത്തുള്ള ഇവരുടെ സഹോദരിയുടെ വീട്ടിലുമാക്കിയശേഷം മലപ്പുറത്ത് പോകുന്നുവെന്നു പറഞ്ഞാണ് അന്ന് അവിടെ നിന്നിറങ്ങിയത്. പിന്നീട് ഇവർ ബന്ധുക്കളാരുമായും ബന്ധപ്പെട്ടില്ല.
തുടർന്ന് ഒരു വർഷം മുൻപ് ഇവരുടെ മകൾ ഷാഹിൻ മാതാവിനെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ ഇവരെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന് ബന്ധു പൊലീസിൽ അറിയിക്കുകയും, പൊലീസ് അന്വേഷണത്തിലും മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ജില്ലാകളക്ടറുടെ അനുമതിയോടെ തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം സെപ്ടിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തിയത്. ഷാമിലയെ സഹോദരൻ മർദ്ദിച്ചിരുന്നുവെന്ന് സഹോദരി ഉൾപ്പെടെ പൊലീസിന് പരാതി നൽകിയിരുന്നു.
തഹസീദാർ ആറുമുഖം, ഫോറൻസിക് മേധാവി അജിത് കുമാർ, ഫോറൻസിക് ലാബ് ചീഫ് ഡോ.സുനു.പാങ്ങോട് സി.ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഷാമിലയും മക്കളും താമസിച്ചിരുന്ന വീട് ഇവരുടെ തിരോധാനത്തോടെ ഷാമിലയുടെ അമ്മ വാടകയ്ക്ക് നൽകിയിരുന്നു. ഈ വീട് ഒരു നിരോധിത രാഷ്ട്രീയ സംഘടനയ്ക്ക് വാടകയ്ക്ക് നൽകിയതിന്റെ പേരിൽ ഇപ്പോൾ സർക്കാർ കസ്റ്റഡിയിലാണുള്ളത്.
ഷാമിലയെ കാണാതായെന്ന പരാതിയിൽ നടന്ന അന്വേഷണത്തിൽ
ബന്ധുക്കളിൽ ഒരാൾ ഇവരെ അപായപ്പെടുത്തി സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതായി പാങ്ങോട് സി.ഐ സുനീഷ് പറഞ്ഞു. തുടർന്ന് കളക്ടറുടെ അനുമതിയോടെ സെപ്ടിക് ടാങ്കിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും തുടർ അന്വേഷണം നടത്തുമെന്നും സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |