തിരുവനന്തപുരം: ഗസ്റ്റ് അദ്ധ്യാപികയാവാൻ അദ്ധ്യാപന പരിചയത്തിന്റെ വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയ എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ തള്ളി, എസ്.എഫ്.ഐക്ക് സംരക്ഷണ കവചം തീർക്കാൻ സി.പി.എം .
വ്യാജ മാർക്ക് ലിസ്റ്റ് വിഷയത്തിൽ മഹാരാജാസ് കോളേജിലെ തന്നെ എം.എ വിദ്യാർത്ഥിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ലഭിച്ച സംശയത്തിന്റെ ആനുകൂല്യം ഇക്കാര്യത്തിൽ സി.പി.എമ്മിനും പിടിവള്ളിയായി.
എസ്.എഫ്.ഐയെ ചാരി അടിക്കടി ഉയരുന്ന വിവാദങ്ങൾ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും.കഴിഞ്ഞ ദിവസം വിദ്യയെ തള്ളിപ്പറഞ്ഞും ആർഷോയെ ന്യായീകരിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുതെന്നും ഒരു തരത്തിലുള്ള തെറ്റായ പ്രവണതയും എസ്.എഫ്.ഐയും ഇടതുപക്ഷവും അംഗീകരിക്കില്ലെന്നും എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ പ്രതികരിച്ചു. വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്നും ഇക്കാര്യത്തിൽ അവർക്ക് പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ടെങ്ങോ എസ്.എഫ്.ഐ ആയിരുന്നവർ ചെയ്തതിനൊക്കെ സംഘടന എങ്ങനെ ഉത്തരവാദിയാകുമെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
അദ്ധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ചതിന് കൃത്യമായ തെളിവുള്ള സാഹചര്യത്തിൽ വിദ്യയെ ഒരു പിന്തുണയ്ക്കാനാവില്ലെന്ന ബോദ്ധ്യം സി.പി.എം നേതൃത്വത്തിനുണ്ട്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. 'എന്നാലും എന്റെ വിദ്യേ' എന്ന ഫേസ്ബുക് പോസ്റ്റിട്ട ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതിയും വിദ്യയെ തള്ളിപ്പറഞ്ഞു,
തലസ്ഥാനത്ത് എസ്.എഫ്.ഐ ജില്ലാ പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും.ജില്ലയിലെ സംഘടനാ നേതൃത്വത്തിനെതിരെ അടുത്തിടെ ഉയർന്ന വിവാദങ്ങളെത്തുടർന്ന് പാർട്ടി
നേതൃത്വം ഇടപെട്ട് പുതിയ ഭാരവാഹികളെ നിശ്ചയിച്ചിരുന്നു. പുതിയ ജില്ലാ പ്രസിഡന്റ് ആദർശും സെക്രട്ടറി ആദിത്യനും തുടരാനാണ് സാദ്ധ്യത.
വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു
നീലേശ്വരം (കാസർകോട്): മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി ജോലി നേടിയ സംഭവത്തിൽ തൃക്കരിപ്പൂർ മണിയനൊടിയിലെ കെ.വിദ്യക്കെതിരെ നീലേശ്വരം പൊലീസ് ഇന്നലെ കേസെടുത്തു. കരിന്തളം ഗവ.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജെയ്സൺ ബി. ജോസഫിന്റെ പരാതിയിലാണ് കേസെടുത്തത്.
വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ കെ.പ്രേം സദൻ പറഞ്ഞു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയുള്ള അദ്ധ്യയന വർഷത്തിൽ വിദ്യ കരിന്തളം കോളേജിൽ മലയാളം ഗസ്റ്റ് ലക്ചററായി ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോളേജ് അധികൃതർ പരാതി നൽകിയത്.
ആരോപണം ഉയർന്നതിനെ തുടർന്ന് കോളേജിന്റെ അടിയന്തര അക്കാഡമി കൗൺസിൽ യോഗം ചേർന്ന് വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനും തുടർന്ന് നടപടി എടുക്കാനും തീരുമാനിച്ചിരുന്നു. ഇന്റർവ്യൂവിൽ വിദ്യ ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ മഹാരാജാസ് കോളേജിന് അയച്ചുകൊടുത്തിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമെന്ന് മഹാരാജാസ് കോളേജ് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയത്.
മഹാരാജാസിന്റെ
സ്വയംഭരണം പിൻവലിക്കാൻ
യു.ജി.സിക്ക് പരാതി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് യു.ജി.സിക്കും ഗവർണർക്കും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നിവേദനം നൽകി. എം.ജി വാഴ്സിറ്റിയിലാണ് കോളേജ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. കോളേജ് ഭരണവും പരീക്ഷാ നടത്തിപ്പടക്കം അക്കാഡമിക് പ്രവർത്തനങ്ങളും കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിലാണ്. ജയിലിലായിരുന്ന വിദ്യാർത്ഥി സംഘടനാ നേതാവിന് പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കാൻ വേണ്ടിയാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. മഹാരാജാസ് കോളേജിന്റെ സ്വയംഭരണ പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പടക്കം എം.ജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും കാമ്പെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യയെക്കുറിച്ച് സമഗ്ര അന്വേഷണം
നടത്തണം: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി കോളേജുകളിൽ അദ്ധ്യാപക ജോലിക്ക് ശ്രമിച്ച കെ. വിദ്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി ജിസ്മോനും ആവശ്യപ്പെട്ടു. മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിദ്യയ്ക്ക് സി.പി.എം
പിൻബലം: കെ.സുധാകരൻ
കണ്ണൂർ: ആരുടെയും പിൻബലമില്ലാതെ വിദ്യയ്ക്ക് കോളജുകളിൽ ഇത്ര വലിയ തട്ടിപ്പ് നടത്താൻ പറ്റില്ലെന്നും ഇതുപോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുക സി.പി.എമ്മിന്റെ പൊതു നയമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.
അധികാരം ദുർവിനിയോഗം ചെയ്യുന്ന കാഴ്ചയാണ് മുൻ വർഷങ്ങളിലും നമ്മൾ കണ്ടത്. കൊള്ളക്കാരുടെയും കൊള്ളിവയ്പുകാരുടെയും ക്രിമിനലുകളുടെയും വർഗീയവാദികളുടെയും സർക്കസ് കൂടാരമായി സി.പി.എം മാറി. ഇത് പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചു. വാവിനും സംക്രാന്തിക്കും ഗോവിന്ദന് വെളിപാടുണ്ടായിട്ട് കാര്യമില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |