കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യയെ കൈവിട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
പരീക്ഷ എഴുതാതെയാണ് ആർഷോ ജയിച്ചത്. കേരള പൊലീസ് അന്വേഷിച്ചാൽ ഇതൊന്നും പുറത്തു വരില്ല. എസ്.എഫ്.ഐയും പാർട്ടി നേതാക്കളും ഉൾപ്പെട്ട അസി.ഗ്രേഡ് നിയമന ക്രമക്കേട്, പി.എസ്.സിയിലെ പരീക്ഷാ തട്ടിപ്പുകൾ, സബ് ഇൻസ്പെക്ടർ നിയമന തട്ടിപ്പ് തുടങ്ങിയ അന്വേഷണങ്ങൾ എങ്ങുമെത്തിയിട്ടില്ല. സത്യം പുറത്തുവരണമെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
പാർട്ടി പിന്തുണയോടെ സംസ്ഥാന വ്യാപകമായി എസ്.എഫ്.എ നേതാക്കളും ഇടത് അദ്ധ്യാപക സംഘടന നേതാക്കളും ചേർന്ന് വർഷങ്ങളായി നടത്തുന്ന വലിയ ഗൂഢാലോചനയുടെ അവസാനത്തെ ഉദാഹരണങ്ങളാണ് മഹാരാജാസിൽ
വെളിച്ചത്തു വന്നത്. പരീക്ഷ എഴുതാത്ത ആർഷോയെ ജയിപ്പിച്ചതിനെക്കുറിച്ച് പ്രിൻസിപ്പൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റിപ്പറഞ്ഞത് വെറുതേയല്ല. മഹാരാജാസിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ തട്ടിപ്പുകൾ. നേതാക്കൾക്ക് പ്രവേശനം നൽകുന്നതിലും ഡോക്ടറേറ്റ് നൽകുന്നതിലും തുടങ്ങി എസ്.എഫ്.ഐ നിശ്ചയിക്കുന്നതു പോലെയാണ് സർവകലാശാലകളിലും സർക്കാർ കോളേജുകളിലും കാര്യങ്ങൾ നടക്കുന്നത്. ഗുണ്ടാപ്രവർത്തനം നടത്തുന്ന എസ്.എഫ്.ഐ നേതാക്കളെ പരീക്ഷകളിൽ ജയിപ്പിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുകയാണ് സി.പി.എം.കൊടുംക്രിമിനലുകളാണ് ഇപ്പോൾ എസ്.എഫ്.ഐയെ നയിക്കുന്നത്. മഹാരാജാസിലെ അഭിമന്യു വധം പോലും ദുരൂഹമാണ്.
അഭിമന്യുവിന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനമായിരുന്നു സി.പി.എം കൈക്കൊണ്ടതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം റദ്ദാക്കണം: കെ.എസ്.യു
കൊച്ചി: വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം റദ്ദാക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. വ്യാജരേഖ ചമയ്ക്കാൻ എറണാകുളം മഹാരാജാസ് കോളേജിലുള്ളവർ ഒത്താശ നൽകിയോയെന്ന് അന്വേഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദ്യ വ്യാജരേഖ ചമച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരും അന്വേഷിക്കണം. പൊലീസ് ആരംഭിച്ച അന്വേഷണം കാര്യക്ഷമമല്ല. വിദ്യയെ കണ്ടെത്താനോ വ്യാജരേഖ പിടിച്ചെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല.
സി.പി.എമ്മിലെ മുതിർന്ന നേതാക്കളുടെ ഒത്താശയിൽ സംസ്കൃത സർവകലാശാലയിൽ സംവരണം ലംഘിച്ച് വിദ്യ പ്രവേശനം നേടിയത് 2019ൽ കെ.എസ്.യു ഉന്നയിച്ചതാണ്. സംവരണം അട്ടിമറിച്ചെന്ന് ദളിത് സംഘടനകൾ നൽകിയ പരാതിയിൽ എസ്.സി, എസ്.ടി സെൽ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിടാൻ വൈസ് ചാൻസലറായിരുന്ന ഡോ. ധർമ്മരാജ് അടാട്ട് തയ്യാറായില്ല. റിപ്പോർട്ട് പുറത്തുവിട്ട് പ്രവേശനം റദ്ദാക്കണം.
റഗുലർ ബാച്ചിലാണ് വിദ്യ പിഎച്ച്.ഡിക്ക് പ്രവേശനം നേടിയത്. പിന്നീട് പാർട്ട് ടൈമിലേക്ക് മാറി. സ്ഥിരം ജോലി ലഭിക്കാതെ മാറിയത് നിയമവിരുദ്ധമാണ്.
വ്യാജരേഖയ്ക്ക് ഉപയോഗിച്ച ലെറ്റർപാഡും സീലും യഥാർത്ഥമാണോയെന്ന് അന്വേഷിക്കണം. മഹാരാജാസിലെ ഇടതുപക്ഷ അനുഭാവികൾ വ്യാജരേഖ തയ്യാറാക്കാൻ സഹായം നൽകിയിട്ടുണ്ടാകാം. സീൽ ഒറിജിനലാണോ എന്നറിയാൻ വ്യാജരേഖ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർക്ക് ലിസ്റ്റ് വിവാദം:
അന്വേഷിക്കാൻ
നിർദ്ദേശിച്ച് ഡി.ജി.പി
തിരുവനന്തപുരം: എഴുതാത്ത പരീക്ഷ വിജയിച്ചെന്ന് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ഡി.ജി.പി അനിൽകാന്ത്. ആർഷോ ഇ-മെയിൽ മുഖേന അയച്ച പരാതി ഡി.ജി.പി,കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമന് കൈമാറി.പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാതിരുന്ന തന്റെ പേര് വിജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടതിൽ ഡൂഢാലോചനയുണ്ടെന്നാണ് ആർഷോയുടെ പരാതി.
ഗോവിന്ദന്റെ പ്രസ്താവന
അന്വേഷണത്തിൽ വെള്ളം
ചേർക്കാൻ: കൊടിക്കുന്നിൽ
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ പരീക്ഷയിൽ കൃത്രിമം കാട്ടിയില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന,കുറ്റാരോപിതൻ തങ്ങളുടെ സംരക്ഷണ വലയത്തിലാണെന്ന് വ്യക്തമാക്കാനാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ഏതെങ്കിലും അന്വേഷണം ഈ വിഷയത്തിലുണ്ടായാൽ നടപടികളിൽ വെള്ളം ചേർക്കാനുള്ള സന്ദേശമാണിത്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പിടികിട്ടാപ്പുള്ളിയായ ആർഷോയെ വിലങ്ങണിയിക്കാൻ കേരളാ പൊലീസിന് ഭയമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |