കോലഞ്ചേരി: ജില്ലയുടെ ഗ്രാമീണ മേഖലകളിൽ 'കർട്ടനിട്ട് തട്ടിപ്പ്' വ്യാപകമാകുന്നു. വാഹനങ്ങളിൽ വിവിധ കർട്ടനുകളുമായെത്തുന്ന സംഘമാണ് വീട്ടുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. ഇതിനോടകം നിരവധിപ്പേർ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു. മാനഹാനി ഭയന്ന് പലരും പൊലീസിൽ പരാതിപ്പെടാത്തത് സംഘത്തിനു സഹായമാകുന്നുണ്ട്.
മലയാളി സംഘമാണ് ഗ്രാമീണമേഖലയിൽ കർട്ടനിട്ട് തട്ടിപ്പുമായെത്തിയിരിക്കുന്നത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളും ഗൃഹനാഥൻമാരില്ലാത്ത സമയവും നോക്കിയാണ് തട്ടിപ്പുകാരുടെ വരവ്. വീടിനു മുന്നിൽ സ്ഥാപിക്കുന്ന ബാംബൂ, പ്ളാസ്റ്റിക് കർട്ടനുകൾ മുതൽ അകത്തിടുന്ന ആധുനിക ബ്ലൈൻഡ്സ് കർട്ടൻ വരെ തട്ടിപ്പുകാരുടെ പക്കലുണ്ടാവും.
കർട്ടൻ സ്ഥാപിക്കുന്നതിന് എത്ര രൂപ ചെലവാകുമെന്നു ചോദിച്ചാൽ ചതുരശ്ര അടിയുടെ കണക്കാണ് ഇവർ പറയുക. കർട്ടിനിട്ടു കഴിയുമ്പോൾ വിസ്തീർണ്ണം അടിയിലും ഇഞ്ചിലുമാക്കി കുഴപ്പിക്കുന്ന ഒരു കണക്ക് പറയും. കേൾക്കുന്നയാൾക്ക് ഒരു പിടിയും കിട്ടാത്ത കണക്കാവും നിരത്തുക. ജോലി തുടങ്ങുന്നതിനു മുമ്പ് ആകെ എത്ര തുകയാകുമെന്ന് ചോദിച്ചാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. ഇതിനിടെ കർട്ടൻ സ്ഥാപിക്കുന്നത് തുടരുകയും ചെയ്യും. ജോലി പൂർത്തിയായാൽ സംഘത്തിന്റെ മട്ടും ഭാവവും മാറും. പിന്നെ വൻതുക ആവശ്യപ്പെടും. ഇത്രയും പണം കൈയിലില്ലെന്ന് പറഞ്ഞാൽ ഭീഷണിയും ഉച്ചത്തിലുള്ള സംസാരവും തുടങ്ങും.
കോലഞ്ചേരി മേഖലയിലെ ഒരു വീട്ടമ്മ അടുത്തിടെ തട്ടിപ്പിന് ഇരയായിരുന്നു. വരാന്തയിലും മറ്റും കർട്ടൻ സ്ഥാപിച്ചശേഷം സംഘം 50,000 രൂപ ആവശ്യപ്പെട്ടു. ഇത്ര വലിയ തുക തന്റെ കൈയിലില്ലെന്നും കർട്ടൻ അഴിച്ചെടുത്തുകൊണ്ടുപൊയ്ക്കൊള്ളൂവെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും തട്ടിപ്പുസംഘം ഭീഷണിമുഴക്കാൻ തുടങ്ങി. ഗത്യന്തരമില്ലാതെ 35,000 രൂപ നൽകി. അദ്ധ്യാപികയുടെ വീട്ടിലും മുമ്പ് സമാന രീതിയിൽ തട്ടിപ്പു നടന്നു. കർട്ടൻ സ്ഥാപിച്ച ശേഷം 15,000 രൂപ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യാപിക പൊലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചതോടെ 9,000 രൂപ വാങ്ങി തട്ടിപ്പു സംഘം മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |