SignIn
Kerala Kaumudi Online
Saturday, 27 April 2024 9.00 AM IST

യു.എസിലേക്ക് ക്യൂബയിൽ നിന്ന് ചൈനയുടെ ചാരക്കണ്ണ് !

xi

വാഷിംഗ്ടൺ : ക്യൂബയിൽ നിന്ന് യു.എസിനെ രഹസ്യമായി നിരീക്ഷിക്കാനുള്ള 'ചാര ബേസ് ' നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോർട്ട്. യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. തെക്ക് കിഴക്കൻ യു.എസിൽ ഇലക്ട്രോണിക് ആശയവിനിമയത്തിലേക്ക് നുഴഞ്ഞുകയറാനാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ നിർമ്മാണം ചൈന തുടങ്ങിയോ എന്ന് വ്യക്തമല്ല.

പദ്ധതി പ്രകാരം യു.എസിന്റെ സതേൺ, സെൻട്രൽ കമാൻഡ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന ഫ്ലോറിഡ ചൈനയുടെ ചാരവലയത്തിനുള്ളിൽപ്പെടും. 'സിഗ്നൽസ് ഇന്റലിജൻസി "ലൂടെ യു.എസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ചൈനീസ് ശ്രമം. ഇലക്ട്രോണിക് സിഗ്നലുകളിൽ നിന്നോ വിദേശ ടാർജറ്റുകളുടെ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ, ആയുധ സംവിധാനങ്ങൾ എന്നിവയിൽ നിന്നോ ശേഖരിക്കുന്ന രഹസ്യ വിവരങ്ങളാണ് സിഗ്നൽസ് ഇന്റലിജൻസ്.

നിരീക്ഷണ കേന്ദ്രം നിർമ്മിക്കാൻ ക്യൂബയ്ക്ക് കോടിക്കണക്കിന് ഡോളറാണ് ചൈന നൽകുക. കേന്ദ്രം യാഥാർത്ഥ്യമായാൽ യു.എസിന് ശക്തമായ വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. കാരണം,​ ഫ്ലോറിഡയുടെ തെക്കൻ തീരത്ത് നിന്ന് വെറും 150 കിലോമീറ്റർ അകലെയുള്ള ക്യൂബൻ മേഖലയിലാണ് ചൈന തങ്ങളുടെ ചാര ബേസ് സ്ഥാപിക്കുക. അതേ സമയം, വിഷയത്തിൽ പ്രതികരിക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ വിസമ്മതിച്ചു.

വാർത്തയോട് പ്രതികരിക്കാൻ കഴിയില്ലെന്നും എന്നാൽ ഈ അർദ്ധഗോളത്തിൽ അടക്കം ലോകമെമ്പാടും സൈനിക ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപം നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പറ്റി തങ്ങൾക്ക് ബോധ്യമുണ്ടെന്നും പല തവണ ഇതേ പറ്റി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. തങ്ങൾ എല്ലാം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം,​ ഫെബ്രുവരിയിൽ യു.എസിന് മുകളിലൂടെ ചൈനീസ് ചാരബലൂൺ പറന്നത് ഏറെ വിവാദമായിരുന്നു. ബലൂൺ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈന പറഞ്ഞത്. എന്നാൽ ബലൂൺ യു.എസ് മിലിട്ടറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി യഥാസമയം ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണം ഉയർന്നിരുന്നു.

ഇലക്ട്രോണിക് സിഗ്നലുകളിൽ നിന്നുള്ള വിവരങ്ങളാണ് ബലൂൺ പിടിച്ചെടുത്തതെന്നും ഇത് ആയുധ സംവിധാനങ്ങളിൽ നിന്നോ അല്ലെങ്കിൽ സൈനിക ബേസുകളിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങളിൽ നിന്നോ ആകാമെന്നും അഭ്യൂഹമുണ്ട്. യു.എസ് ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂൺ കമ്മ്യൂണിക്കേഷൻ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നെന്നും രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ള ഒന്നിലേറെ ആന്റിനകൾ ഘടിപ്പിച്ചിരുന്നെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.