ആലപ്പുഴ: മാവേലിക്കര താമരക്കുളം ഭാഗത്തു വച്ച് ബിവറേജ് ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നയാൾ എക്സൈസ് പിടിയിലായി. വള്ളികുന്നം സ്വദേശി 50 വയസ്സുള്ള ഷജീർ ആണ് 15 ലിറ്റർ ജവാൻ മദ്യവുമായി നൂറനാട് എക്സൈസിന്റെ പിടിയിലായത്. മദ്യം കടത്തിക്കൊണ്ടു വന്ന ഹോണ്ട ഡിയോ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി ജവാൻ മദ്യം വില്പന നടത്തുന്നതിനാൽ 'ജവാൻ' ഷജീർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇയാൾ കുപ്പിക്ക് 840 രൂപ നിരക്കിലാണ് മദ്യം മറിച്ചു വിറ്റിരുന്നത്. സ്‌കൂട്ടറിൽ കൊണ്ട് നടന്നുള്ള ഇയാളുടെ മദ്യ വില്പന കാരണം പൊതുസ്ഥലങ്ങളിൽ ആൾക്കാർ മദ്യപിച്ചു സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ധാരാളം പരാതികൾ എക്സൈസിന് ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ അഖിൽ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബി സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രകാശ്, അരുൺ, പ്രവിൺ, ജോജൻ ജോൺ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൻ്റെ ഫോൺ നമ്പർ 0479-2383400, 9400069503 ഉപയോഗിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |