മാന്നാർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാന്നാർ സബ് സബ്ട്രഷറിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായെങ്കിലും, ഉദ്‌ഘാടനം ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും പഴയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കാനാണ് സബ് ട്രഷറിക്ക് യോഗം. അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് പെൻഷൻകാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ 30 ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാനാണ് ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടന വേളയിൽ മന്ത്രി സജി ചെറിയാൻ ട്രഷറി ഡയറക്ടർ വി.സാജന്റെ ഉറപ്പിൻമേൽ ജൂൺ ഏഴിന് പുതിയ കെട്ടിടത്തിൽ സബ്ട്രഷറി പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി സദസിലുള്ളവരോട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും പണികൾ പിന്നെയും ബാക്കിയാണ്.
മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനു പുറകിലായി പഞ്ചായത്ത് വക സ്ഥലത്താണ് സബ് ട്രഷറിക്കുള്ള ബഹുനിലകെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും തടസങ്ങൾ നിറഞ്ഞ വഴികളിലൂടെയാണ് പൂർത്തിയായത്. 2018 സെപ്തംബർ 16ന് അന്നത്തെ മന്ത്രി തോമസ് ഐസക് ശിലയിട്ട് ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു .കുറച്ച് നാൾക്കകം കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചു. പകരം കരാറുകാരനെത്തി പണി വീണ്ടുംആരംഭിച്ചു. ഇടയ്ക്ക് പ്രളയവും കോവിഡുമെല്ലാം വഴി മുടക്കിയതോടെ നിർമ്മാണം ഇഴഞ്ഞു. നിർമ്മാണം പൂർത്തിയായെങ്കിലും പിന്നെ ഉദ്‌ഘാടനത്തിനായുള്ള കാത്തിരിപ്പായിരുന്നു. കഴിഞ്ഞ മെയ് ഏഴിന് ആദ്യം ഉദ്‌ഘാടനം നിശ്ചയിച്ചെങ്കിലും മന്ത്രി കെ.എൻ ബാലഗോപാലന്റെ അസൗകര്യത്തെ തുടർന്ന് 30 ലേക്ക് മാറ്റുകയായിരുന്നു. അടിയന്തര യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അന്നും മന്ത്രി ബാലഗോപാലന് എത്താൻ കഴിയാതെ വന്നതോടെയാണ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചത്.
തിങ്കളാഴ്ച പ്രതീക്ഷ
സബ് ട്രഷറിയുടെ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിൽ തിങ്കളാഴ്ച ആരംഭിക്കാൻ കഴിയുന്ന രീതിയിൽ പണികൾ നടത്തി വരികയാണെന്ന് കരാറുകാരൻ പറഞ്ഞു. ഡാറ്റാ കേബിളുകൾ, സി.സി.ടി.വി ക്യാമറയുടെ കേബിളുകൾ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി വരുന്നു. വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷനുകൾ പൂർത്തിയാക്കി. പഴയ സബ്ട്രഷറിയിൽ നിന്നും സാധന സാമഗ്രികൾ നാളെ പുതിയ കെട്ടിടത്തിൽ എത്തിച്ച് സജ്ജീകരിക്കുവാനുള്ള ശ്രമത്തിലാണ്. ഫണ്ട് ലഭിക്കുന്നതിലുള്ള കാലതാമസം ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണെന്ന് കരാറുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |