കോലഞ്ചേരി: തട്ടുകടക്കാരെ വെട്ടിലാക്കി മുട്ട വില റെക്കാഡിൽ കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മുട്ടവിലയിൽ രണ്ടുരൂപയുടെ വില വർദ്ധനയാണുണ്ടായത്. ഇതോടെ ഓംലെറ്റിന്റെയും മുട്ട വിഭവങ്ങളുടെയും വില വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് തട്ടുകടക്കാർ പറയുന്നത്.
കോഴി മുട്ടയുടെ ചെറുകിട വില്പന വില 6.50 - 7 വരെയെത്തി. 5 രൂപക്കായിരുന്നു ഒരാഴ്ച മുമ്പു വരെ വിറ്റിരുന്നത്. ഓരോ ദിവസവും ഓരോ വിലയിലാണ് മുട്ടയെത്തുന്നത്. താറാവ് മുട്ടയ്ക്കും ഒപ്പം വില കയറി. വില്പന വില 10 ലെത്തി. ഇതോടെ തട്ടുകടയിലെ പ്രധാന ഐറ്റമായ ഓംലെറ്റും ബുൾസൈക്കും വില കൂടും.
കയറ്റുമതിയിൽ തട്ടി വിലക്കയറ്റം
ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്കു തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്നു വൻതോതിൽ കോഴിമുട്ട കയറ്റുമതി ആരംഭിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. കേരളം ഉൾപ്പെടെയുള്ള വിപണികളിലേക്കു നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട വില കയറ്റുമതിയിൽ ലഭിക്കുന്നതിനാലാണിത്.
25 ലക്ഷത്തിലേറെ മുട്ടയെത്തുന്നു
തമിഴ്നാട്ടിലെ പ്രധാന മുട്ട വ്യാപാരകേന്ദ്രമായ നാമക്കലിൽ നിന്ന് 5.60 രൂപയ്ക്കാണ് ഇന്നലെ കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക് മുട്ട ലഭിച്ചത്. പ്രതിദിനം 25 ലക്ഷത്തിലേറെ മുട്ടയാണ് കേരളത്തിലേക്ക് വേണ്ടി വരുന്നത്. മുട്ടയുടെ ലഭ്യത കുറഞ്ഞത് ബിസ്കറ്റ്, കേക്ക് ഉൾപ്പെടെയുള്ളവയുടെ ഉത്പാദനത്തെയും ബാധിച്ചു.
തമിഴ്നാട്ടിലെ കടുത്ത ചൂടിൽ കോഴികൾ തീറ്റയെടുക്കുന്നില്ല. ചത്തു വീഴുന്ന കോഴികളുടെ എണ്ണവും വർദ്ധിച്ചു.ഇതും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
വില മേൽപ്പോട്ട് തന്നെ
6.50 - 7 രൂപ വില
മുൻ വില 5 രൂപ
മൊത്തക്കച്ചവട വില 5.60
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |