തിരുവനന്തപുരം: ശമ്പളപരിഷ്ക്കരണത്തിന്റെ പേരിൽ കെ.എസ്.ഇ.ബി കാട്ടുന്ന ധൂർത്താണ് സംസ്ഥാനത്ത് അടിക്കടി വൈദ്യുതിനിരക്ക് കൂട്ടാൻ ഇടയാക്കുന്നതെന്ന് സി.എ.ജി. ഇതു തടയുന്നതിൽ ഉൗർജ്ജ വകുപ്പ് അനാസ്ഥകാട്ടിയെന്നും സർക്കാർ ഇടപെടണമെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സംസ്ഥാനത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളതായി അറിയുന്നു. സർക്കാർ പരിശോധിച്ച് നിയമസഭയിൽ വയ്ക്കുന്നതോടെയാണിത് പൊതുരേഖയാകുക.
കഴിഞ്ഞ വർഷം ജൂണിൽ നിരക്ക് വർദ്ധിപ്പിച്ച കെ.എസ്.ഇ.ബി. ഈ മാസം വീണ്ടും നിരക്ക് കൂട്ടാനിരിക്കെയാണ് സി.എ.ജി.റിപ്പോർട്ട് വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡ് ലാഭത്തിലായിരുന്നെങ്കിലും സഞ്ചിതനഷ്ടം നികത്താൻ വഴിയില്ലെന്ന് പറഞ്ഞാണ് ഇത്തവണ നിരക്ക് കൂട്ടാനൊരുങ്ങുന്നത്. ഇതിനെതിരെ ജനരോഷം വ്യാപകമാണ്.
സംസ്ഥാനസർക്കാർ നയമനുസരിച്ച് നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളിൽ ശമ്പള പരിഷ്കരണത്തിന് വിലക്കുണ്ട്. കെ.എസ്.ഇ.ബി.ക്ക് 6498കോടിരൂപയാണ് നഷ്ടം.എന്നിട്ടും 2016ലും 2021ലും സർക്കാർ അനുമതിയില്ലാതെ ശമ്പളം കുത്തനെ ഉയർത്തി. ശമ്പള ചെലവ് 36.01% ൽ നിന്ന് 46.5% ആയാണ് കൂടിയത്. ഇതോടെ സർക്കാർ ജീവനക്കാർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ ശമ്പളമാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് നൽകുന്നത്. സർക്കാർ സർവീസിൽ ഡ്രൈവർക്ക് 63700രൂപയാണ് ശമ്പളമെങ്കിൽ കെ.എസ്.ഇ.ബിയിൽ അത് 76400രൂപയാണ്. സമാനമായ രീതിയിലാണ് മറ്റ് തസ്തികകളിലും.ഇത് ധൂർത്താണെന്ന് സി.എ.ജി.കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബി. ചെയർമാനും ഡയറക്ടർ ബോർഡുമാണിതിന് ഉത്തരവാദി.
എൻ.എസ്.പിള്ള ചെയർമാനായിരുന്ന കാലത്താണ് ശമ്പളവർദ്ധന നടപ്പാക്കിയത്.ഇത് നിയമവിരുദ്ധാണെന്ന് പിന്നീട് ചുമതലയേറ്റ ചെയർമാൻ ബി.അശോക് സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ മാറ്റുകയും ചെയ്തു.
#ശമ്പളത്തിന്റെ അധിക
ബാദ്ധ്യത 543 കോടി
ശമ്പളവർദ്ധനവിലൂടെ 543കോടിയുടെ അധികബാദ്ധ്യതയാണ് കെ.എസ്.ഇ.ബി വരുത്തിവച്ചത്. ഇത് നികത്താനാണ് വൈദ്യുതി നിരക്കിൽ 31 പൈസ യൂണിറ്റിന് കൂട്ടാൻ സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയത്. അനുവാദമില്ലാതെ ശമ്പളം കൂട്ടി അധികബാദ്ധ്യതയുണ്ടാക്കിവെച്ചിട്ട് അതിന്റെ ഭാരം പൊതുജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുന്നത് ന്യായമല്ലെന്നാണ് സി.എ.ജി.റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനസർക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |