കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4,59,330 അപേക്ഷകരാണ് പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ളത്. സർക്കാർ, എയ്‌ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. 33,030 ആണ് വിഎച്ച്‌എസ്‌ഇ ആകെ സീറ്റുകൾ. അൺ എയ്ഡഡ് സീറ്റുകൾ 54,585 ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,205 ആണ്. അപേക്ഷകരുടെ എണ്ണത്തേക്കാൽ 1,125 സീറ്റുകൾ കുറവാണ്.
മലപ്പുറത്തെ സ്ഥിതി നോക്കിയാൽ, 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയ്ഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയ്ഡഡ് സീറ്റുകൾ 11,286 ആണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820ഉം, അൺ എയിഡഡിൽ ഒരാൾ പോലും ചേരുന്നില്ലാ എങ്കിൽ ഇനി വേണ്ട സീറ്റുകൾ 22,512 ആണ്. അൺ എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കിൽ 11,226 സീറ്റുകൾ വേണം.
മാർജിനൽ സീറ്റ് വർദ്ധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 14 ബാച്ചുകൾ ഒന്നാം അലോട്ട്മെന്റിന് ശേഷം മലപ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നതാണ്. ഈ വർഷം എസ്‌എസ്‌എൽസി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കും.
എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകും. ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താൽകാലിക ബാച്ച് ആകും എയ്ഡഡ് മേഖലയിൽ അനുവദിക്കുക. അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാദ്ധ്യമായതെല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |