ന്യൂ ഡൽഹി : 41 ദിവസത്തെ മദ്ധ്യവേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കുന്നു. ആദ്യദിനം തന്നെ മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേരളത്തിലെ തെരുവ്നായ പ്രശ്‌നവും അവയുടെ ദയാവധ ആവശ്യവുമടക്കമുള്ള കേസുകളിൽ 12ന് കോടതി വാദം കേൾക്കാനിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ എൻ.സി.പി പിളർപ്പിനെ തുടർന്നുള്ള നിയമപോരുകളും സുപ്രീംകോടതിയിലേക്ക് എത്തിയേക്കും. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയ കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയും പ്രതീക്ഷിക്കുന്നുണ്ട്.
സുപ്രധാന കേസുകൾ
കേന്ദ്രസർക്കാർ കൊണ്ടുവന്ന സർവീസസ് ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമങ്ങൾ പണബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ച് കുറുക്കുവഴിയിലൂടെ കേന്ദ്രസർക്കാർ പാസാക്കുന്നുവെന്ന ആരോപണം കോടതി പരിശോധിക്കും. 'ദ കേരള സ്റ്റോറി" സിനിമാ വിവാദം, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റ്, അദാനി - ഹിൻഡൻബർഗ് വിഷയം, ബിൽക്കിസ് ബാനു കേസ്, ജമ്മു-കാശ്‌മീരിന്റെ സ്വതന്ത്രപദവി എടുത്തുകളഞ്ഞ നടപടി, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തുടങ്ങിയവയിൽ വാദം കേൾക്കും.
അരിക്കൊമ്പൻ വിഷയം, പശ്ചിമഘട്ട സംരക്ഷണം, അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി, പ്രിയ വർഗീസിന്റെ നിയമനം തുടങ്ങിയവയും കോടതിയുടെ പരിഗണനയ്‌ക്ക് വരും.
കൊളീജിയത്തിൽ രണ്ട് പുതിയ ജഡ്‌ജിമാർ
ജസ്റ്റിസുമാരായ കെ.എം. ജോസഫും അജയ് രസ്‌തോഗിയും വിരമിച്ചതോടെ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവർ കൊളീജിയം അംഗങ്ങളായി എത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന എന്നിവരാണ് മറ്റംഗങ്ങൾ.
ഇന്ന് മുതൽ പുതിയ റോസ്റ്റർ
ജഡ്‌ജിമാർക്ക് വൈദഗ്ദ്ധ്യമുളള വിഷയങ്ങൾ പരിഗണിക്കാൻ കഴിയുന്ന തരത്തിലുളള ശാസ്‌ത്രീയമായ റോസ്റ്റർ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |