മലപ്പുറം: തുവ്വൂരിൽ നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടുമുറ്റത്ത് കൊന്ന് കുഴിച്ചിട്ട ശേഷം പ്രതി വിഷ്ണു സുജിതയെ കാണാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ മാസം 11ന് കാണാതായ സുജിതയ്‌ക്കായി അന്വേഷണം നടക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിഷ്ണു ഫേസ്ബുക്കിലൂടെ തുടർച്ചയായി പങ്കുവച്ചിരുന്നു. ഇതിനിടെയാണ് സംശയം വിഷ്ണുവിന് നേരെ തിരിഞ്ഞതും കസ്റ്റഡിയിലായതും. സുജിതയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിന് സമീപമായിരുന്നു ഇതായിരുന്നു പൊലീസിന് സംശയം തോന്നാൻ കാരണമായത്.
സുജിതയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് വിഷ്ണു കൊലപ്പെടുത്തിയത്. ശേഷം കെട്ടിത്തൂക്കി, തുടർന്ന് സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട് മെറ്റൽ നിരത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു പൊലീസിനോട് വെളിപ്പെടുത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
തുവ്വൂർ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യയായ സുജിത കുടുംബശ്രീ പ്രവർത്തകയും കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയുമാണ്. നേരത്തേ പഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മിൽ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ പ്രതി കൈക്കലാക്കിയതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |