കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി കെ സുധാകരൻ എം പി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരടക്കമുള്ളവർ കെപിസിസി പ്രസിഡന്റിനൊപ്പം ഇ.ഡി ഓഫീസിലെത്തിയിരുന്നു. രാവിലെ 10.55ഓടെയാണ് അദ്ദേഹം ഇ.ഡി ഓഫീസിലെത്തിയത്.
കരുവന്നൂർ കേസിൽ ഇ.ഡി ചോദ്യം ചെയ്യലിന് എ.സി മൊയ്‌തീൻ ഹാജരായതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുധാകരൻ ഇ.ഡി ഓഫീസിലെത്തിയത്. "മൊയ്‌തീൻ അവിടെ ഇരുന്നോട്ടെ. അവർ പറഞ്ഞിട്ടാണ് വന്നതെന്ന് മൊയ്‌തീൻ പറഞ്ഞല്ലോ.നമ്മൾ തമ്മിൽ കാണില്ല. രണ്ടും രണ്ട് കേസാണ്." മാദ്ധ്യമപ്രവർത്തകരോട് കെ.സുധാകരൻ പ്രതികരിച്ചു.
മുൻപ് ഓഗസ്‌റ്റ് 30നാണ് കെ.സുധാകരനോട് അഞ്ച് വർഷത്തെ ബാങ്കിംഗ് ഇടപാട് വിവരങ്ങളുമായി ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംഘാടനം ചൂണ്ടിക്കാട്ടി ഹാജരാകില്ലെന്ന് കെ.സുധാകരൻ അറിയിച്ചു. ആദ്യം ഹാജരായപ്പോൾ ഒൻപത് മണിക്കൂറോളം ഇ.ഡി സുധാകരനെ ചോദ്യം ചെയ്‌തിരുന്നു. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും ഇനിയുണ്ടാകാൻ സാദ്ധ്യതയില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവച്ച് സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപും മൊഴി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ സുധാകരൻ തള്ളിയിരുന്നു. ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്.
മോൻസൺ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് ഇ ഡിയുടെ ഇടപെടൽ. കോടികളുടെ ഇടപാടുകളിൽ കള്ളപ്പണം, ഹവാലപ്പണം എന്നിവ ഉപയോഗിച്ചോയെന്ന് ഇ ഡി പരിശോധിക്കും. ക്രൈം ബ്രാഞ്ച് പ്രതി ചേർത്തവരെന്ന നിലയ്ക്കാണ് കെ. സുധാകരനെയും പൊലീസ് ഓഫീസർമാരെയും ഇ ഡി ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |