പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ( പി എഫ് ഐ) നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻ ഐ എ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിൽ അടക്കം ഫോട്ടോയും വിവരങ്ങളും അടങ്ങുന്ന നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലവും ലുക്ക് ഔട്ട് നോട്ടീസിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടാമ്പി, ചെർപ്പുളശേരി സ്വദേശികളായ നാലുപേരും എറണാകുളം സ്വദേശിയായ ഒരാളും പേരുവിവരങ്ങൾ കൊടുത്തിട്ടില്ലാത്ത ഒരാളുമാണ് നോട്ടീസിലുള്ളത്. എൻ ഐ എയുടെ കൊച്ചി ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻ ഐ എ കൊച്ചി ഓഫീസിലെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എൻ ഐ എ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസമെത്തിയാണ് പോസ്റ്ററുകൾ പതിപ്പിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര അബ്‌ദുൾ റഷീദ് (32), മേലെ പട്ടാമ്പി തെക്കുമുറി ജുമാ മസ്‌ജിദിന് സമീപം ഇട്ടിലത്തൊടിയിൽ മുഹമ്മദ് മൻസൂർ (41), ചെർപ്പുളശേരി നെല്ലായ പട്ടിശേരി മാരായമംഗലം സൗത്ത് കണ്ണീർപള്ളിയാലിൽ മുഹമ്മദാലി (42), കൂറ്റനാട് വാവന്നൂർ ചാലിപ്പുറം കട്ടിൽമാടം മാവി വീട്ടിൽ ഷാഹുൽ ഹമീദ് (54), എറണാകുളം പറവൂർ മുപ്പത്തടം എലൂർക്കര വാടക്കെയിൽ അബ്‌ദുൾ വഹാബ് (36), പേരുവിവരങ്ങൾ നൽകിയിട്ടില്ലാത്ത മറ്റൊരാൾ എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി നൽകിയിരിക്കുന്നത്.
ഇതിൽ അബ്‌ദുൾ വഹാബിനെക്കുറിച്ചും അബ്‌ദുൾ റഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതവും പേരുവിവരം ലഭ്യമല്ലാത്തയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴുലക്ഷം രൂപയുമാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസിൽ ബാക്കിയുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപവീതവും പ്രതിഫലം ലഭിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |