സാങ്കേതികത്തികവും സംഘാടന മികവുമായി ചൈന ആതിഥ്യം വഹിക്കുന്ന ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കമാകുന്നു. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്ചോ ഒളിമ്പിക് സ്പോർട്സ് സെന്ററിലെ ഉദ്ഘാടനച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പടെയുള്ള പ്രമുഖരെ പ്രതീക്ഷിക്കുന്നു.
44 സ്റ്റേഡിയങ്ങളിലായി രണ്ടാഴ്ച നീളുന്ന പോരാട്ടത്തിൽ 45 രാജ്യങ്ങളിലെ 12,414 താരങ്ങൾ മാറ്റുരയ്‌ക്കും. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. നാളെയോടെ സ്റ്റേഡിയങ്ങൾ സജീവമാകും. 27നാണ് അത്‌ലറ്റിക്സ് ആരംഭിക്കുന്നത്.
മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിംഗും ഒളിമ്പിക് മെഡൽ ജേതാവും ലോക ചാമ്പ്യനുമായ വനിതാ ബോക്സർ ലവ്‌ലിന ബോർഗോഹെയ്‌നുമാണ് ഇന്ത്യൻ പതാകയേന്തുക. അരുണാചലിലെ മൂന്ന് വനിതാ വുഷു താരങ്ങൾക്ക് ചൈന വിസ നിഷേധിച്ചത് ഇന്ത്യൻ ക്യാമ്പിൽ നിരാശപടർത്തി. നാളെയാണ് വുഷു ആരംഭിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതൽ താരങ്ങളെ (652) അണിനിരത്തുന്ന ഗെയിംസാണിത്.
കൊവിഡ് കാരണം ഒരു വർഷം വൈകിയെങ്കിലും ചരിത്രത്തിലെ മികച്ച ഗെയിംസാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലും നേടിയ വളർച്ച ചൈന ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഡിജിറ്റൽ ദീപം തെളിക്കും. ത്രീ ഡി അനിമേഷന്റെ സഹായത്തോടെ പുകയില്ലാത്ത ഡിജിറ്റൽ വെടിക്കെട്ടുമുണ്ടാകും.
പി.ടി. ഉഷയും എത്തില്ല
ഇന്ത്യൻ താരങ്ങൾക്ക് വിസ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും പാർലമെന്റ് കമ്മിറ്റിക്കൊപ്പം വിദേശപര്യടനത്തിലായതിനാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |