തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് കെ.എസ്.ഇ.ബി. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേർന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും വിലയിരുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചു.
വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ് ലോഡ്ഷെഡിംഗ് ഉടൻ വേണ്ടെന്ന് കെ.എഇ.ബി തീരുമാനിച്ചത്. നിലവിൽ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്‍റെ മൂന്നിൽ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കൂട്ടൽ. അതിനുള്ളിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
കേന്ദ്രവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളിൽ നിയന്ത്രണം നിലവിലുണ്ട്. എന്നാൽ പൂർണമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |