കറാച്ചി: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്ഫോടനം ഉണ്ടായത്.
കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെട്ടിട്ടുണ്ട്. നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ വ്യക്തമാക്കി.
സെപ്തംബറിൽ മസ്തുങ് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ഈ മാസം ആദ്യം നടന്ന സ്‌ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം ഫസൽ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |