ന്യൂഡൽഹി: കാനഡയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വന്തം മണ്ണിൽ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് കാനഡയ്ക്കുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ സ്വീകരിക്കുന്ന നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എത്രമേൽ ബാധിച്ചിട്ടുണ്ട് എന്ന് വെളിവാക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിലേയ്ക്ക് പോകാൻ ഭയമാണെന്നും പരസ്യമായ ഭീഷണിയാണ് അവർ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളാണ് വിസ സേവനങ്ങൾ നിർത്തിവയ്ക്കുന്നതിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന നിലപാട് അമേരിക്ക ആവർത്തിച്ചിരുന്നു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കനാണ് അന്വേഷണത്തിൽ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ടത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റുമാരാണെന്ന കാനഡയുടെ നിലപാടിനെ അമേരിക്ക തള്ളിയിട്ടില്ല. എന്നാൽ ഇന്ത്യയ്ക്കെതിരെ പരസ്യമായ നിലപാടും സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ വിഷയത്തിൽ അമേരിക്ക ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ചൈനീസ് മാദ്ധ്യമങ്ങളടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി ബ്ളിങ്കൻ-ജയശങ്കർ കൂടിക്കാഴ്ച്ചയിൽ നിജ്ജർ വിഷയം വീണ്ടും ഉയർന്നുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |