ന്യൂഡൽഹി: നടിയും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് ആക്രമണം ഉണ്ടായതായി പരാതി. ഇരുവരും ആസ്ഥാനം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഇവർ പാർട്ടി ഓഫീസിൽ എത്തുന്നതിൽ ചില പ്രവർത്തകർക്ക് വിയോജിപ്പുണ്ടായിരുന്നു. അവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന്റെയും പരസ്പരം തള്ളിയിടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാനാണ് അർച്ചന എത്തിയത്. സന്ദർശനത്തിന് നേരത്തേ അനുമതി തേടിയിരുന്നു.
സംഭവത്തെക്കുറിച്ച് അർച്ചന പറയുന്നത്:'അവർ ഞങ്ങളെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, ഗേറ്റ് തുറന്നില്ല. എന്റെ ഡ്രൈവറുടെ തലയ്ക്ക് അടിയേറ്റു. അവർ എന്റെ മുടി പിടിച്ചുവലിച്ചു. അത് ഒരു ഓൺ റോഡ് റേപ്പിൽ കുറവായിരുന്നില്ല. ഞാൻ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛൻ വല്ലാതെ പേടിച്ചു പോയി.രാഹുലിനും പ്രിയങ്കയ്ക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവരിൽ നിന്ന് ഒരു വിളി ഞാൻ പ്രതീക്ഷിക്കുന്നു. പ്രിയങ്ക ഗാന്ധി ഇപ്പോൾ എനിക്കായി ഒരു നിലപാട് എടുത്തില്ലെങ്കിൽ ഞാൻ തകർന്നുപോകും. ഞാൻ എപ്പോഴും അവരെ പിന്തുണച്ചിട്ടുണ്ട്'.അർച്ചന മുംബയിലേക്ക് മടങ്ങിയെങ്കിലും പിതാവ് മീററ്റിൽ തങ്ങുകയാണ്. നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമാക്കാൻ ഉടൻ വാർത്താസമ്മേളനം വിളിക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹസ്തിനപുരി സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ അർച്ചന മത്സരിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. വെറും 1519 വോട്ടുകൾ മാത്രമാണ് ബിക്കിനി ഗേൾ എന്നറിപ്പെടുന്ന അർച്ചനയ്ക്ക് നേടാനായത്. 2014ൽ മിസ് ഉത്തർപ്രദേശ് കിരീടം ചൂടിയ അർച്ചന ഗൗതം പിന്നീട് മിസ് ബിക്കിനി ഇന്ത്യയും മിസ് ബിക്കിനി യൂണിവേഴ്സ് ഇന്ത്യയുമായി. മിസ് കോസ്‌മോസ് വേൾഡ് 2018ൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |