മലയാളിക്ക് അതുല്യമായ കഥകള്‍ സമ്മാനിച്ച, നവതിയുടെ നിറവിലെത്തിയ ഇതിഹാസ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് വായനയും പുസ്തകങ്ങളും ഇന്നും ലഹരിയാണ്. പുതിയ അറിവുകള്‍ തേടാനും പുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുമാണ് എം.ടി. ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നത്. മലയാളികള്‍ക്ക് കഥയുടെ സര്‍ഗ വസന്തം തീര്‍ത്ത എം.ടി. വാസുദേവന്‍ നായരുമായി കേരളീയം 2023 ന്റെ പശ്ചാത്തലത്തില്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്.
'പുസ്തകങ്ങള്‍ ഏതുകാലവും ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കും. വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണ് ഞാന്‍. പ്രായത്തിന്റെതായ ചെറിയ അസ്വസ്ഥതകള്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും വായിച്ചുകൊണ്ടിരിക്കുകയെന്നത് എന്റെ പതിവാണ്. അത് എനിക്ക് ആവശ്യമാണ്. പുതിയ അറിവുകള്‍ നേടിക്കൊണ്ടിരിക്കുകയെന്നത് ഏറെ പ്രധാനമാണെനിക്ക്.
പഴയ കാലത്ത് മഹാമാരികളില്‍ നിന്ന് ആളുകള്‍ക്ക് മോചനം ലഭിച്ചതു തന്നെ ഈ അറിവുകളില്‍ നിന്നാണ്. അതേപോലെ നമ്മളും പുതിയ അറിവുകള്‍ നേടണം. വായന, പുതിയ അറിവുകള്‍ കിട്ടുക അതിനുള്ള വഴികള്‍ അന്വേഷിക്കുക. മലയാളത്തില്‍ ധാരാളം പുസ്തകങ്ങളുണ്ട്. അറിവുകള്‍ കൂടുതല്‍ നേടുകയാണ് പ്രധാനം. അത് മഹാവ്യാധികളില്‍ നിന്ന് രക്ഷ നേടാന്‍ അത് ആവശ്യമാണ്. ശാസ്ത്രവിദ്യകള്‍ അനുസരിച്ച് നീങ്ങിയാല്‍ മനുഷ്യന് രക്ഷ നേടാന്‍ കഴിയും. ആദ്യകാലത്ത് വായന വിഷമകരമായിരുന്നു. ഇന്നത്തെപ്പോലെ സ്‌കൂളുകളിലൊന്നും വലിയ ലൈബ്രറികളില്ലായിരുന്നു. ചെറിയ ഒരു അലമാരയില്‍ വെക്കാവുന്ന പുസ്തകങ്ങളേയുണ്ടായിരുന്നുള്ളൂ. ഇന്ന് സ്‌കൂളുകളിലെ ധാരാളം നല്ല പുസ്തകങ്ങളുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. ലൈബ്രറികളൊക്കെ വലുതായിരിക്കുന്നു. ലൈബ്രറികള്‍ വലുതായത് എല്ലാ കുട്ടികള്‍ക്കും ഉപകാരമായി. പണ്ട് അദ്ധ്യാപകര്‍ക്ക് പുസ്തകങ്ങള്‍ എടുത്ത് നല്‍കാനും മടിയായിരുന്നു. രജിസ്റ്റര്‍ ഉണ്ടാക്കാനൊക്കെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞൊഴിയും. ഇന്ന് ഇപ്പോ സ്ഥിതി മാറി.
ഇന്ന് പൊതുജനങ്ങള്‍ക്കിടയിലും സ്‌കൂളുകളിലും മികച്ച ലൈബ്രറികളുണ്ട്. കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കിട്ടാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. ഗ്രാമങ്ങളില്‍ ലൈബ്രറികള്‍ ഉണ്ടായിരുന്നില്ല. പുസ്തകങ്ങള്‍ക്കായി പലയിടത്തും തിരയേണ്ടി വന്നിരുന്നു. ഇന്ന് സ്ഥിതി മാറി. നല്ല പുസ്തകങ്ങള്‍ ഇന്ന് ദിക്കിലും കിട്ടും. എല്ലാവരും നല്ല ലൈബ്രറികള്‍ സൂക്ഷിക്കുന്നു. അത് വലിയൊരു വളര്‍ച്ചയാണ്. മാനസികമായിട്ടുള്ള നല്ല വളര്‍ച്ചയാണ്.
സമകാലിക കേരളത്തില്‍ വായനയുടെ പുതുവസന്തം വിരിയുന്ന സന്തോഷത്തിലാണ് എംടി സംസാരിച്ചു നിര്‍ത്തിയത്. പുസ്തകങ്ങള്‍ വലുതായിക്കൊണ്ടേയിരിക്കുന്നു. ഇനിയും ധാരാളം പുസ്തകങ്ങള്‍ വരട്ടെ' - എംടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |