ഭോപ്പാൽ: 47 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ. ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകൾ പുത്തനാക്കി നൽകാമെന്ന മന്ത്രിവാദിയുടെ വാക്ക് വിശ്വസിച്ചാണ് സുൽത്താൻ കരോസിയ എന്നയാൾ 500ന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി ഇറങ്ങിയത്. മന്ത്രവാദിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാൻ എത്തിച്ച നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃശ്ചികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് ഇയാൾ മൊഴി നല്‍കി. ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. ഇതില്‍ വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് ഇയാൾ തയ്യാറാക്കിയത്.
പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. ഇയാളുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്. നോട്ടുകെട്ടുകളുമായി ബൈക്കില്‍ പോകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ബാഗില്‍ കണ്ടെത്തിയ നോട്ടുകളുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതിക്ക് സാധിക്കാത്തതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.ക്രൈംബ്രാഞ്ച് സംഘം നോട്ടുകള്‍ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെയും ആദായനികുതി വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |