കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
ജൂലായ് 28നാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. കേസിൽ ബീഹാർ സ്വദേശിയായ അസ്‌ഫാക് ആലമാണ് പ്രതി.ദമ്പതികളുടെ തൊട്ടടുത്ത വീട്ടിൽ പുതുതായി താമസിക്കാൻ വന്ന അസ്‌ഫാക് ആലം അഞ്ചുവയസുകാരിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അസ്‌ഫാക് ആലത്തെ പൊലീസ് പിടികൂടിയിരുന്നു. ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
അതിനിടെ ജൂലായ് 29ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയുമായി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകുന്നതും ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതുമായ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൊലപാതകം, ബലാത്‌സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. .കേസിൽ പൊലീസ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു,. പിന്നാലെ അതിവ ഗൗരവുമുള്ള കേസായി പരിഗണിച്ച് ഒക്ടോബർ നാലിന് വിചാരണ ആരംഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |