കണ്ണൂർ: ചുറ്റിക്കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനുവേണ്ടി കണ്ണൂർ പൊലീസ് നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൻ' പദ്ധതിയിൽ ആറ് മാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർത്ഥികൾ. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ക്ലാസ് സമയത്തോ ക്ലാസ് കഴിഞ്ഞ ശേഷമോ കറങ്ങി നടക്കുന്നത് നിരീക്ഷിക്കാനായിട്ടാണ് എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കിയത്.
'കറങ്ങിനടക്കേണ്ട, വിവരമറിയും' എന്നതാണ് പദ്ധതിയുടെ ടാഗ് ലൈൻ. ബീച്ചുകൾ, മാളുകൾ, കണ്ണൂർ കോട്ട, ബസ് സ്റ്റാൻഡുകൾ, തീയേറ്ററുകൾ എന്നിവിടങ്ങളിൽ ചില വിദ്യാർത്ഥികൾ കറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. പിങ്ക് പൊലീസാണ് ക്ലാസ് കട്ട്‌ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പിടിക്കുക. ഇതിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽമാർ, മുഖ്യാദ്ധ്യാപകർ, വനിതാ പൊലീസ് ഇൻസ്പെക്ടർ, പിങ്ക് പൊലീസ് എസ്‌ഐമാർ എന്നിവർ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പും രൂപവത്കരിച്ചിട്ടുണ്ട്.
ചുറ്റിനടക്കുന്ന വിദ്യാർത്ഥികളുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യക്തമായ കാരണമില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകാതെ വനിതാ പൊലീസ് സ്റ്റേഷനിലേയ്‌ക്ക് എത്തിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ ആവശ്യമായ ഉപദേശങ്ങൾ നൽകിയ ശേഷമാകും കുട്ടികളെ വിട്ടയക്കുക.
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലായി എത്തിയ കുട്ടികളാണ് പിടികൂടിയവരിൽ ഭൂരിഭാഗവും. കണ്ണൂരിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസുകാരി സ്കൂൾ യൂണിഫോമിന് പുറത്ത് മറ്റൊരു വസ്ത്രം ധരിച്ച് നഗരത്തിലെ തീയേറ്ററിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള പ്ലസ് ടു വിദ്യാർത്ഥിയെ കാണാൻ വേണ്ടിയായിരുന്നു ഇത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണിവർ. ആലപ്പുഴയിൽ നിന്നുള്ള യുവാവും സുഹൃത്തും കണ്ണൂർ കോട്ടയിൽ എത്തിയത് സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ കാണാൻ വേണ്ടിയാണ്. രണ്ട് സന്ദർഭങ്ങളിലും കൃത്യസമയത്ത് തങ്ങൾ എത്തിയതുകൊണ്ടാണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |